മാളയുടെ സ്വന്തം സംഗീത സംവിധായകൻ അനിൽ മാളക്ക് വീണ്ടും അംഗീകാരം.കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം അനിലിന് ലഭിച്ചു. നാലാംതവണയാണ് അനിൽ ഈ അവർഡിന് അർഹനാകുന്നത്. പ്രതിഭാധനനായ അനില്‍ മാളയെന്ന സംഗീത പ്രതിഭ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നാടകരംഗത്തെ സജീവ സാന്നിധ്യമാണ്.
പശ്ചാത്തലസംഗീതം ഒരുക്കുന്നതില്‍ തങ്കുളം സ്വദേശിയായ അനിലിനുള്ള അനിതരസാധാരണമായ പ്രതിഭ തിരിച്ചറിഞ്ഞ കേരള പ്രൊഫഷണല്‍ നാടകരംഗത്തെ പ്രഗല്‍ഭരും, പ്രതിഭാധനരുമായ രാജേഷ് ഇരുളം – ഹേമന്ത്കുമാര്‍ ടീമാണ് അനിലിന് നാടക രംഗത്ത് സ്ഥാനം നേടി കൊടുത്തത് . ഇവരോടൊപ്പം ചേർന്നതോടെയാണ് അനിലിന്റെ കഴിവുകൾ ശ്രദ്ധിക്കപ്പെടുന്നത്.ഇവർക്ക് പുറമെ നാടക രംഗത്തെ പ്രമുഖരായ മനോജ് നാരായണൻ,കണ്ണൂര്‍ വാസൂട്ടി, സുരേഷ് ദിവാകരൻ തുടങ്ങിവരുടെയൊക്കെ നാടകങ്ങളിൽ പങ്കാളിയായി. പ്രമുഖ നാടക ട്രൂപ്പുകൾക്കൊക്കെ ഇന്ന് അനിൽ ഒഴിച്ച് കൂടാനാവാത്ത പശ്ചാത്തല സംഗീത സംവിധായകനാണ്. വരികൾ കിട്ടിയാല്‍ വിഷ്വല്‍സിന് അനുസരിച്ച് പറ്റിയ രാഗത്തിലൂടെ പാട്ടൊരുക്കുന്നതിലാണ് അനിലിന്‍റെ പ്രതിഭ.നാടക ഗാനങ്ങൾക്ക് സിനിമാ സംഗീതത്തിന്റെ നവഭാവം നൽകാനായി എന്നതാണ് അനിലിനെ ഈ രംഗത്ത് ശ്രദ്ധേയനാക്കുന്നത്. തൃപ്പൂണിത്തുറയിലെ ആര്‍.എല്‍.വിയില്‍ നിന്നും ഗാനഭൂഷണം പാസ്സായതിനുശേഷം സ്റ്റേജ്ഷോകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. നിരവധി ഗാനമേള ട്രൂപ്പുകളിൽ പാടി.1995ല്‍ സുപ്രസിദ്ധ കാരികേച്ചറിസ്റ്റായ ജയരാജ് വാര്യരോടോപ്പവും, 2000ത്തില്‍ മാള അരവിന്ദനോടൊപ്പവും ഗള്‍ഫ് രാജ്യങ്ങളിലും, റഷ്യയിലും പര്യടനം നടത്തി.നൊണ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്കും കടന്നു.
അനിൽ മാളക്ക് വീണ്ടും പുരസ്കാരം
