ആളൂർ പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ സ്വാമി നാരായണധർമ്മവ്യതൻ എന്ന താമരാക്ഷനെയാണ് കോടതി ശിക്ഷിച്ചത്.
ഇരിഞ്ഞാലക്കുട:- അന്തേവാസിയായ പതിമൂന്നുകാരനെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസ്സിൽ ആശ്രമാധിപന് 7 വർഷം കഠിനതടവും 13 വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു. 2018 മെയ് മാസം മുതൽ 07.06.2018 വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ആശ്രമത്തിനുള്ളിൽ വെച്ച് ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് ആളൂർ പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ സ്വാമി നാരായണധർമ്മവ്യതൻ എന്ന താമരാക്ഷനെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളേയും 17 രേഖകളും പ്രതിഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. ആളൂർ പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന വിമൽ രജിസ്റ്റർ ചെയ്‌ത കേസ്സിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിൻ്റെ വിവിധ വകുപ്പുകളിലായി 7 വർഷം കഠിനതടവിനും കൂടാതെ 10 വർഷം വെറും തടവിനും കൂടാതെ, ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം 3 വർഷം വെറും തടവിനും തൊണ്ണൂറായിരം രൂപ പിഴ അടയ്ക്കാനും പിഴയൊടുക്കാതിരുന്നാൽ 10 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് പിഴ സംഖ്യ ഈടാക്കിയാൽ ആയത് പീഢിപ്പിക്കപ്പെട്ട കുട്ടിയ്ക്ക്, നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.