ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചാരണനത്തിനിടെയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്.
ചാലക്കുടി: അരപ്പതിറ്റാണ്ട് മുൻപ് താൻ പഠിച്ച ക്ലാസ് മുറിയിലിരുന്ന് കുട്ടിക്കാലം ഓർത്തെടുത്ത് പ്രൊഫ. സി. രവീന്ദ്രനാഥ്. കൊടകര ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിൻ്റെ ഹൈസ്കൂൾ വിദ്യഭ്യാസം. ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചാരണനത്തിനിടെയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. ഒപ്പമുണ്ടായിരുന്ന കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സോമനും പാർട്ടി പ്രവർത്തകർക്കും അന്നത്തെ കാര്യങ്ങൾ വിവരിച്ച് നൽകുമ്പോൾ ഒരു സ്കൂൾ കുട്ടിയുടെ കൗതുകമായിരുന്നു അദ്ദേഹത്തിൻ്റെ മുഖത്ത്.
ശനിയാഴ്‌ച രാവിലെ സ്കൂളിലെത്തിയ രവീന്ദ്രനാഥിനെ അധ്യാപകരും വിദ്യാർത്ഥികളും പാർട്ടി പ്രവർത്തകരും ചേർന്നായിരുന്നു സ്വീകരിച്ചത്. തുടർന്ന് ക്ലാസ് മുറികളും ലൈബ്രറിയും സന്ദർശിച്ച ശേഷം ക്യാംപസിലൂടെ നടക്കുന്നതിനിടെ പെട്ടെന്നായിരുന്നു പണ്ട് താൻ ഇരുന്ന് പഠിച്ച എട്ടാം ക്ലാസ് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടത്. തൻ്റെ ക്ലാസാണ് ഇതെന്ന് പറഞ്ഞ രവീന്ദ്രനാഥ് കൂടെയുള്ളവരെയും കൂട്ടി ക്ലാസിലേക്ക് നടക്കുകയായിരുന്നു. ഇന്ന് ഏഴ് എ ക്ലാസ് പ്രവർത്തിക്കുന്നത് ഈ മുറിയിലാണ്.
ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ പേടി അകറ്റാനുള്ള നുറുങ്ങു വഴികൾ കൂടി പറഞ്ഞ് നൽകിയ ശേഷമായിരുന്നു അദ്ദേഹം സ്കൂളിൽ നിന്ന് മടങ്ങിയത്. അദ്ദേഹം വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് വൻ വികസനങ്ങൾക്കായിരുന്നു കൊടകരയിലെ വിവിധ സ്കൂളുകൾ സാക്ഷ്യം വഹിച്ചത്.