ആട്ടവും പാട്ടും കളിചിരിയുമായി കുട്ടികളുടെ നാല് ദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് തുടക്കമായി.
ആട്ടവും പാട്ടും കളിചിരിയുമായി കുട്ടികളുടെ നാല് ദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് തുടക്കമായി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖത്തിലാണ് ആദിവാസി ഊരുകളിലേയും തീരദേശ മേഖലയിലെയും കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യദിനത്തിൽ ആക്ടിങ് ട്രെയിനർ പരപ്പു നയിച്ച തിയറ്റർ ക്ലാസ് ശ്രദ്ധേയമായി. കുട്ടികൾക്ക് ഉപകാരപ്രദമായ മോട്ടിവേഷൻ ക്ലാസും മുഖ്യാകർഷണമായി. ചാവക്കാട് ശിക്ഷക് സദനിൽ സെപ്റ്റംബർ 4 വരെയാണ് ക്യാമ്പ് നടക്കുന്നത്.
സിനിമാ പ്രദർശനം, സംവാദം, പപ്പട്രി തിയ്യറ്റർ , പാവ നിർമ്മാണം, ചിത്രംവര, കളിമൺ ശിൽപ നിർമ്മാണം, കടൽ അറിയൽ, മുതിർന്ന മത്സ്യ തൊഴിലാളികളുമായി സംവാദം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.
ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് നിർവഹിച്ചു. കൗൺസിലർ സിന്ധു ഉണ്ണി അധ്യക്ഷയായി. സിഡിപിഒമാരായ ശ്രീവിദ്യ എസ് മാരാർ, കെ യമുന, എസ് നീന, സി ജി ശരണ്യ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദു നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേ മുഖ്യാതിഥിയാകും.