ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി. ആയിരത്തി നാനൂറ്റി നാല്പത്തിയൊന്ന് വർഷത്തെ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന് നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന വെടിക്കെട്ടിന് അനുമതിക്ക് വേണ്ടിയുള്ള അപേക്ഷ മുഴുവൻ രേഖകൾ സഹിതം ജനുവരി 14ന് ജില്ലാ ഭരണകൂടത്തിന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ചിരുന്നു.
പക്ഷേ മാർച്ച് മാസം 11-ാം തിയ്യതി അനുമതി നിഷേധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.ഈ ഉത്തരവ് പുന:പരിശോധിക്കുന്നതിന് മാർച്ച് 12ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉപാധികളോടെ വെടിക്കെട്ടിന് അനുമതി നൽകാമെന്ന് പറഞ്ഞ് പതിനാലാം തിയ്യതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ വെളിച്ചത്തിൽ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ജില്ലാ ഭരണകൂടത്തിന് വീണ്ടും അപേക്ഷ സമർപ്പിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് മാർച്ച് 17, 22, 23 തിയ്യതികളിൽ ഉപാധികളോടെ വെടിക്കെട്ട് നടത്താൻ അനുമതി നൽകുകയും ചെയ്തു.