ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും പൊന്നാനി വഴി തിരൂരിൽ എത്തുന്ന റെയിൽപാത എന്ന ബദൽ നിർദ്ദേശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ- പൊന്നാനി- കുറ്റിപ്പുറം റെയിൽപാതയ്ക്കായാണ് ബദൽ നിർദ്ദേശം മുന്നോട്ട് വെച്ചത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് തൂത്തുക്കുടി വരെ നീട്ടിയ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പെട്രോളിയം, ടൂറിസം മന്ത്രി എന്ന നിലയിൽ മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നതിനാൽ ജനങ്ങളുടെ ആവശ്യം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആലപ്പുഴ ലൈൻ വന്നതുപോലെ ഒരു പുതിയ ലൈൻ വരണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ എംപി എന്ന നിലയ്ക്ക് തനിക്ക് വലിയ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്താൽ തന്നെ തൃശൂരിന്റെ മാത്രം എംപി എന്ന നിലയിൽ ഒതുങ്ങി കഴിയാനാവില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായ ഗരീബ് രഥ് ഓണക്കാലത്ത് ഓട്ടം അവസാനിപ്പിക്കരുത് എന്ന ആവശ്യം റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.