വായനാദിനത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്ന ഒറ്റയാൾ നാടകം വേറിട്ടതും ശ്രദ്ധേയവും ആയി. വായിച്ച് തന്നെ വളരണം എന്ന ആശയത്തിൻ്റെ നാടകരൂപത്തിൽ സെയ്താലിക്ക എന്ന ഗ്രാമീണ വൃദ്ധൻ കുട്ടികൾക്കിടയിൽ വന്ന് അവരോട് സംവദിക്കുന്ന രീതിയിലാണ് നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. പഴയ കാല ഓർമകൾ അയവിറക്കുന്ന വൃദ്ധൻ ആദ്യകാല വിദ്യാഭ്യാസ രീതികളെ പരിചയപ്പെടുത്തുകയും പുതിയ പ്രവണതകളെ വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നു.
ഗവ. യു.പി.സ്കൂൾ, വടക്കുംകരയിൽ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ ഒറ്റയാൾ നാടകം കാണാൻ ഒട്ടേറെ പേരെത്തി.PTA പ്രസിഡൻ്റ് കൂടിയായ നാടകകൃത്ത് എം.എ.രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ നാടകത്തിൽ കഥാപാത്രമായി വേഷമിട്ടത് കരൂപ്പടന്ന സ്വദേശിയും നാടക പ്രവർത്തകനുമായ ആസിൽ യൂസഫ് ആണ്.ക്ലാസ് ലൈബ്രറി മത്സരം, പുസ്തകപരിചയം, ഗ്രന്ഥശാലകളെ പരിചയപ്പെടൽ, ഒരു കുട്ടി ഒരു പുസ്തകം, ഒരു ടീച്ചർ ഒരു പുസ്തകം,വായന ദിന പ്രഭാഷണം, ക്വിസ്, തുടങ്ങിയ അനുബന്ധപരിപാടികളും നടന്നു. ഗ്രാമപഞ്ചായത്തംഗം ജൂലി ജോയ് ഉദ്ഘാടനം ചെയ്തു. എം.എ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യപകൻ ടി.എസ് സജീവൻ, മേരി ഡിസിൽവ, ജസ്റ്റീന ജോസ്, എന്നിവർ സംസാരിച്ചു.