കുഴിക്കാട്ടുശ്ശേരി : കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് കുഴിക്കാട്ടുശ്ശേരി തീർത്ഥാടന കേന്ദ്രത്തിൽ തുടക്കം. തിരുനാളിന്റെ കൊടിയേറ്റം കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. തുടർന്ന് നടന്ന ലദീഞ്ഞ്, ദിവ്യബലി, നൊവേന, പ്രദക്ഷിണം തുടങ്ങിയവയിൽ ബിഷപ്പ് കാർമികത്വം വഹിച്ച് സന്ദേശം നൽകി. കൊടിയേറ്റത്തിന് മുന്നോടിയായി വിശുദ്ധ മറിയം ത്രേസ്യയുടെ പുത്തൻചിറയിലെ ജന്മഗൃഹത്തിൽ നിന്ന് എത്തിച്ച ദീപശിഖ തീർത്ഥാടന കേന്ദ്രത്തിൽ സ്വീകരിച്ച് പ്രതിഷ്ഠിച്ചു. പ്രധാന തിരുനാൾ ദിനമായ ജൂൺ എട്ടിന് രാവിലെ ആറ് മുതൽ ദിവ്യബലികൾ തീർത്ഥാടന കേന്ദ്രത്തിൽ അർപ്പിക്കപ്പെടും. രാവിലെ 8.30 മുതൽ രാത്രി എട്ട് വരെ നേർച്ച ഭക്ഷണ വിതരണം നടക്കും. 9. 30നുള്ള തിരുനാൾ ദിവ്യബലിയിൽ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികനാകും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ളിയെ ദിവ്യബലിയെ തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. ജൂൺ 15നാണ് എട്ടാമിട തിരുനാൾ ആഘോഷം.
കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ കൊടിയേറി
