നിർമ്മാണം പൂർത്തിയാക്കി ആശുപ്രതി സൂപ്രണ്ടിന് താക്കോൽ കൈമാറി പതിനാല് മാസം പിന്നിട്ടിട്ടും ക്വാർട്ടേഴ്സ് ഇതുവരെ തുറക്കാനായിട്ടില്ല.
മാളഃ കെ കരുണാകരന്‍ സ്മാരക മാള ഗവ. സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കെട്ടിടങ്ങളൊരുപാടെന്ന് ആക്ഷേപം. താമസിക്കാൻ ഡോക്ടറെ കാഞ്ഞ് മാള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒടുവിലായി പണിത ക്വാർട്ടേഴ്സ്. നിർമ്മാണം പൂർത്തിയാക്കി ആശുപ്രതി സൂപ്രണ്ടിന് താക്കോൽ കൈമാറി പതിനാല് മാസം പിന്നിട്ടിട്ടും ക്വാർട്ടേഴ്സ് ഇതുവരെ തുറക്കാനായിട്ടില്ല. ആശുപത്രിയുടെ മുന്നിലാണ് ക്വാർട്ടേഴ്സ് നിർമ്മിച്ചിട്ടുള്ളത്. ഡോക്ടർ ഇവിടെ താമസിക്കുകയാണെങ്കിൽ രോഗികൾക്ക് കുടുതൽ സൗകര്യപ്പെടുമെന്ന നിലയിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ആശുപത്രിയിൽ ഇപ്പോൾ ആരോഗ്യവകുപ്പ് നിയമിച്ചതായ നാലും എൻ ആര്‍ എച്ച് എം പദ്ധതിയിൽ ഒരു ഡോക്ടറുമാണുള്ളത്. നിലവിലെ ഡോക്ടർമാർ അടുത്തുതന്നെയുള്ള സ്വന്തം വീടുകളിൽ താമസിക്കുന്നതിനാൽ അവർ ഇങ്ങോട്ടേക്ക് മാറാനുള്ള സാധ്യതയില്ല. വി ആർ സുനിൽകുമാർ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 41 ലക്ഷം രൂപ അനുവദിച്ചാണ് ക്വാർട്ടേഴ്സ് നിർമ്മിച്ചിട്ടുള്ളത്. 1225 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ രണ്ട് കിടപ്പുമുറികളും രണ്ട് ടോയ്ലെറ്റും ഡൈനിംഗ് ഹാളും അടുക്കളയും വരാന്തയുമുള്ള കെട്ടിടം ഇപ്പോൾ ആശുപത്രിയിലെ സാധനങ്ങൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. 2018-19 ലാണ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യ പ്രകാരം ഫണ്ട് അനുവദിച്ചത്. ക്വാർട്ടേഴ്സ് വേണമെന്ന് ഡോക്ടർമാർ ആരും ആവശ്യപ്പെട്ടിരുന്നില്ല. ക്വാർട്ടേഴ്സിനുള്ള സ്ഥലം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തുടക്കത്തിൽത്തന്നെ ജനപ്രതിനിധികൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. വാഹന പാർക്കിംഗിനായി ഉപയോഗിക്കാവുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ചതാണ് അഭിപ്രായവ്യത്യാസത്തിന് ഇടയാക്കിയത്. ഇപ്പോഴുള്ള ഒ പി വിഭാഗത്തിന്റെ മുകളിൽ ഡോക്ടർക്ക് താമസിക്കാൻ കെട്ടിടം നിർമ്മിക്കണമെന്നായിരുന്നു ജനപ്രതിനിധികള്‍ എല്ലാവരുടേയും ആവശ്യം. ഈ ആവശ്യം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉന്നയിച്ചപ്പോഴേക്കും കെട്ടിടം നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു. ആശുപത്രിയിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനും ഓഫീസ് ഉപയോഗത്തിനും ആവശ്യമായ സൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണ് മുൻഭാഗം ക്വാർട്ടേഴ്സ് നിർമ്മിച്ച് ആര്‍ക്കുംതന്നെ ഉപകാരമില്ലാതെ അടച്ചിട്ടിരിക്കുന്നത്. ആശുപത്രിയില്‍ എന്ത് നിര്‍മ്മാണമോ മറ്റോ നടന്നാലും സൂപ്രണ്ടടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ കിട്ടുക മാത്രമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.