അന്നമനട: അന്യം നിന്നുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യം പുനഃസ്ഥാപിക്കുന്നതിനും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത ഉപജീവനമാർഗ്ഗത്തെ നിലനിറുത്തുന്നതിനുമുള്ള ഒരു ഉപാധിയായി, കേരളത്തിലെ ഏറ്റവും മത്സ്യവൈവിധ്യസമ്പന്നമായ ചാലക്കുടി നദിയിൽ പ്രജനനപക്വതയെത്തിയ പൊരുന്നുമൽസ്യങ്ങളേയും കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു . പാരിസ്ഥിതിക പുനഃസ്ഥാപനവും സുസ്ഥിര ഉൾനാടൻ മത്സ്യബന്ധനവും ലക്ഷ്യമിട്ടുള്ള ഈ സംരംഭം, അന്നമനട ഗ്രാമപഞ്ചായത്തും കൊച്ചിയിലെ കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) ചേർന്നാണ് നടപ്പാക്കിയത്. കുഫോസിന്റെ വൈസ് ചാൻസലറും അറിയപ്പെടുന്ന ജീവശാസ്തജ്ഞനുമായ പ്രൊഫ. ബിജുകുമാർ മത്സ്യനിക്ഷേപപരിപാടി ഉദ്ഘാടനം ചെയ്തു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . പി. വി. വിനോദ് അധ്യക്ഷത വഹിച്ചു. തദ്ദേശീയ ഇനങ്ങളായ മഞ്ഞക്കൂരി (യെല്ലോ ക്യാറ്റ്‌ഫിഷ് ) , കുറുവ (ഒലിവ് ബാർബ് ) എന്നിവയുടെ 1,500-ലധികം പൊരുന്നുമൽസ്യങ്ങളേയും കുഞ്ഞുങ്ങളെയുമാണ് ചാലക്കുടിപുഴയിലും വൃഷ്ടിപ്രദേശങ്ങളായ ചിറയംചാലിലുമായി നിക്ഷേപിച്ചത്. ഇതിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന മഞ്ഞക്കൂരി പ്രകൃതിവിഭവ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻറെ ചുവപ്പുപട്ടികയിലുള്ള ‘വംശനാശഭീഷണിയിലുള്ള ‘ മൽസ്യയിനമാണ്. നദികൾ, പാടശേഖരങ്ങൾ എന്നിവയിലെ മലിനീകരണം, അമിതചൂഷണം,ഭൂവിനിയോഗ മാറ്റങ്ങൾ തുടങ്ങി നിരവധിഭീഷണികൾ ഒരുകാലത്തു നമ്മുടെ നാട്ടിൽ സുലഭമായിരുന്ന ഇത്തരത്തിലുള്ള നാടൻ മൽസ്യയിനങ്ങളുടെ വംശസംഖ്യയിൽ ഗണ്യമായകുറവ് വരുത്തിയിട്ടുണ്ട്.
പ്രശസ്ത ഇക്ത്യോളജിസ്റ്റും തദ്ദേശവാസിയുമായ ഡോ. സി. പി. ഷാജി, സർവകശാല ഫിഷറീസ് റിസോഴ്സ് വിഭാഗം മേധാവി പ്രൊഫസർ എം കെ സജീവൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. സതീശൻ, വാർഡ് അംഗം . ഷിജു സി. കെ. എന്നിവർ നിക്ഷേപപരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
ചാലക്കുടി നദിയിൽ പ്രജനനപക്വതയെത്തിയ പൊരുന്നുമൽസ്യങ്ങളേയും കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു
