ഗ്രാമീണ പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന പാറളം, ചേർപ്പ് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചേനം തരിശ് പാടശേഖരത്തിൽ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കമായി. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. ചേനം പാടശേഖര കമ്മിറ്റി കേരളത്തിന്റെ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയിലേക്കാണ് കാലുകുത്തിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനത്തിന് ഏറെ സഹായകമായ പദ്ധതിയായിത് വളരട്ടെയെന്നും നമ്മുടെ സാംസ്ക്കാരിക രൂപങ്ങൾ പങ്കുവെക്കാനുള്ള ഒരു വേദികൂടിയായി ഈ പദ്ധതിയെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതിന് ടൂറിസം ഏറ്റവും സഹായകരമായി തീരുന്ന ഒരു മേഖലയാണ്. ടൂറിസം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം, പൈതൃക ടൂറിസം തുടങ്ങി പല പുതിയ രീതികളും ടൂറിസം മേഖലയിൽ ആവിഷ്കരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എട്ട് കി.മീ ചുറ്റളവിൽ കിടക്കുന്ന പാടശേഖരത്തെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തി മൺസൂൺ കാലയളവിൽ സ്വദേശീയരും, വിദേശിയരുമായി ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കുട്ടവഞ്ചി ബോട്ടിങ്ങ്, കയാക്കിങ്ങ് തുടങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പദ്ധതിയാണ് പാടശേഖരത്തിൽ തുടക്കമിടുന്നത്.
ചേനം തരിശ്‌പടവ് പ്രസിഡൻ്റ് ബിജു പണിക്കശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സി മുകുന്ദൻ എം.എൽ.എ മുഖ്യാതിഥിയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാധാകൃഷ്‌ണൻ മാസ്റ്റർ, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി വിനയൻ, അമ്മാടം എസ്.സി.ബി പ്രസിഡൻ്റ് പി.ആർ വർഗ്ഗീസ് മാസ്റ്റർ, ചേർപ്പ് സി.എസ്.സി ബാങ്ക് പ്രസിഡൻ്റ് സി.എൻ ഗോവിന്ദൻകുട്ടി, കോടന്നൂർ പി.എസ്.സി സൊസൈറ്റി പ്രസിഡന്റ് സി.ഒ. ജേക്കബ്ബ്, പാറളം കുടുംബശ്രീ ചെയർപേഴ്‌സൺ രജനി ഹരിഹരൻ, ചേനം തരിശ്‌പടവ് സെക്രട്ടറി ടി.കെ രാജു, ചേനം തരിശ്‌പടവ് എക്‌സിക്യുട്ടീവ് അംഗം ഷാജിത ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.