ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇരിങ്ങാലക്കുട ഠാണാ – ചന്തക്കുന്ന് വികസനത്തിന് സ്ഥലം വിട്ടു നൽകിയവരിൽ പണം ലഭിച്ച ഉടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള രേഖ ഒപ്പിട്ടു വാങ്ങുന്ന പ്രവർത്തനങ്ങൾക്ക് റവന്യൂ അധികൃതർ തുടക്കം കുറിച്ചത്. രേഖകളുടെ പരിശോധന പൂർത്തിയാക്കി ചന്തക്കുന്ന് കെ എഫ് സി കെട്ടിടം മുതൽ ഠാണാ ജംഗ്ഷൻ വരെയുള്ള ഒരു വശത്തെ 18 ഉടമസ്ഥരിൽ നിന്നാണ് ആദ്യഘട്ടത്തിൽ രേഖകൾ ഒപ്പിട്ടു വാങ്ങിയത്.
റവന്യൂ വകുപ്പ് ഏറ്റെടുക്കുന്ന സ്ഥലം പിന്നീട് പൊതുമരാമത്തു വകുപ്പിന് കൈമാറും. സ്ഥലം കൈമാറിയാൽ ഉടൻ റോഡ് നിർമ്മാണം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചു.ചന്തക്കുന്ന് – മൂന്നുപീടിക റോഡിൽ 50 മീറ്ററും കൊടുങ്ങല്ലൂർ റോഡിൽ സെൻ്റ് ജോസഫ് കോളേജ് വരെയും ഠാണാവിൽ തൃശ്ശൂർ റോഡിൽ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡിൽ താലൂക്ക് ആശുപത്രി വരെയുമാണ് വികസനം നടപ്പാക്കുന്നത്.ഠാണാ – ചന്തക്കുന്നിൽ 17 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്ന സ്ഥലത്ത് 12 മീറ്റർ വീതിയിൽ മധ്യത്തിൽ ഡിവൈഡർ ഉൾപ്പെടെ സജ്ജീകരിക്കും.സംസ്ഥാനപാതയിൽ 14 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ് നിർമിക്കും.ഇതിനുപുറമേ ട്രാഫിക് സേഫ്റ്റിക്കുവേണ്ടിയുള്ള ലൈൻ മാർക്കിങ്, റിഫ്ലെക്ടറുകൾ, സൂചനാ ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിക്കും. 45 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുള്ള പദ്ധതിയിൽ സ്ഥലമേറ്റെടുക്കൽ പ്രവർത്തനങ്ങൾക്ക് മാത്രമായി 41 കോടി രൂപയോളം ആണ് ട്രഷറിയിൽ മാറ്റിവെച്ചിട്ടുള്ളത്.