കൈപ്പമംഗലം: മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിച്ചു കൊണ്ട് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനിർത്താൻ ലോക്സഭയിൽ ഇടതുപക്ഷം ഉണ്ടാകേണ്ടതുണ്ടെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രൊഫ. സി. രവീന്ദ്രനാഥ്. കൈപ്പമംഗലത്ത് പൊതു പര്യടനത്തിനിടയിൽ വോട്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശ മേഖലയുടെ സ്നേഹ വായ്പുകൾ ഏറ്റുവാങ്ങിയായിരുന്നു വ്യാഴാഴ്ചത്തെ പൊതു പര്യടനം. കൈപ്പമംഗലം നിയമസഭ മണ്ഡലം കേന്ദ്രീകരിച്ച് നടന്ന പൊതു പര്യടനത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ട് തേടി. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപത്ത് നിന്ന് ആരംഭിച്ച പര്യടനം എടവിലങ്ങ്, എടത്തിരുത്തി, എസ്.എൻ. പുരം, ഏറിയാട്, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കുട്ടമംഗലത്ത് അവസാനിച്ചു. നിരവധി ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ പാർട്ടി പ്രവർത്തകർ പര്യടനം ആഘോഷമാക്കുകയായിരുന്നു. നാൽപതോളം സ്ഥലങ്ങളിൽ വലിയ സ്വീകരണം ഒരുക്കി കാത്തു നിൽക്കുകയായിരുന്നു. പൂക്കളും പഴവർഗങ്ങളും ജ്യൂസുകളും ഉൾപ്പെടെയുള്ളവ നൽകിയായിരുന്നു രവീന്ദ്രനാഥിനെ നാട്ടുകാർ വരവേറ്റത്. പലയിടത്തും ഷാൾ പുതപ്പിച്ച് പുസ്തകങ്ങൾ നൽകിയായിരുന്നു സ്വീകരണം.
കുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ളവർ അദ്ദേഹത്തെ കാണാനും പ്രസംഗം കേൾക്കാനും അക്ഷമയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുന്നത്തുനാട് മണ്ഡലത്തിൽ നടന്ന പര്യടനത്തിനും വലിയ ജനപിന്തുണ ലഭിച്ചിരുന്നു. ഇതോടെ എൽ.ഡി.എഫ് ക്യാമ്പിൽ ചാലക്കുടി മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്.
ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷറഫ് സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ചന്ദ്രശേഖർ, ജില്ലാ കമ്മിറ്റി അംഗം കെ.വി രാജേഷ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എ.ഡി സുദർശൻ,സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി. എ.ഗോപി എന്നിവർ നേതൃത്വം നൽകി.