ജില്ലയെ ഞെട്ടിച്ച് മൂന്നിടത്ത് കത്തിക്കുത്തിൽ രണ്ടു മരണം. ബുധനാഴ്ച്ച വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേരും യുവാക്കളാണ്.
തൃശൂർ : ജില്ലയെ ഞെട്ടിച്ച് മൂന്നിടത്ത് കത്തിക്കുത്തിൽ രണ്ടു മരണം. ബുധനാഴ്ച്ച വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേരും യുവാക്കളാണ്. ചിയ്യാരത്ത് റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പൂത്തോൾ പി ആൻഡ് ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന വെണ്ടറ വീട്ടിൽ പ്രിജുവിന്‍റെ മകൻ കരുണാമയൻ (വിഷ്ണു -25)ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് 4.15ഓടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ പരിസര വാസികളാണ് ഇയാളെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടവഴിയിൽ കണ്ടെത്തിയത്. ഉടൻ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയുടെ ഉറ സമീപത്തു നിന്ന് കണ്ടെത്തി.
തൃശൂർ എ സി പി സജീവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്നു പേർ കസ്റ്റഡിയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്നും കാപ്പ ചുമത്തി നാടുകടത്തിയ ഇയാൾ ശിക്ഷാകാലാവധി കഴിഞ്ഞ് തിരിച്ചെത്തിയതാണെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെ കുമ്മാട്ടി മഹോത്സവത്തിനിടെയാണ് മറ്റൊരു കൊലപാതകം. മൂർക്കനിക്കര ദേശക്കുമ്മാട്ടി മഹോത്സവ ഘോഷയാത്രക്കിടെ മുളയം ചീരക്കാവ് ക്ഷേത്രത്തിന് സമീപം വട്ടപ്പറമ്പിൽ ചന്ദ്രന്റെ മകൻ അഖിലിനെയാണ് (28) കുത്തി കൊന്നത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഡാൻസ് കളിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കുത്താൻ ശ്രമിക്കവെ ഒഴിഞ്ഞു മാറിയെങ്കിലും ഇയാളെ വീണ്ടും ആക്രമിച്ചതായി പറയുന്നു. കഴുത്തിനാണ് കുത്തേറ്റത്. സുഹൃത്ത് ജിതിൻ എന്നൊരാളും കുത്തേറ്റ് ചികിത്സയിലുണ്ട്.
മുറ്റിച്ചൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. മുറ്റിച്ചൂർ സ്വദേശി നിമേഷിനാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.