വീടിന്റെ താക്കോൽ ദാനം ചെയർമാൻ എബി ജോർജ്ജ് നടത്തി. വാർഡ് കൗൺസിലർമാരായ ലിബി ഷാജി, ജോർജ്ജ് തോമസ്, ഷിബു വാലപ്പൻ, എന്നിവരും സന്നിഹിതരായി.
തച്ചുടപറമ്പ് -പോട്ട ആശ്രമം റോഡിനോട് ചേർന്ന്, 20 വർഷത്തിലേറെയായി അടച്ചുറപ്പില്ലാതേയും,വൈദ്യുതി കണക്ഷൻ ഇല്ലാതെയും , കുടിലിൽ താമസിച്ചിരുന്ന തെക്കേടത്ത് ബാബുവിന് നഗരസഭയുടേയും സുമനസുകളുടേയും സഹകരണത്തോടെ അടച്ചുറപ്പുള്ള വീടായി.
പട്ടികജാതി വിഭാഗത്തിൽ പെട്ട ബാബുവിന്, സ്വന്തമായ് സ്ഥലമുണ്ട് എങ്കിലും, നിരവധി കുടുംബാംഗങ്ങളുടെ കൂട്ടവകാശത്തിൽ കിടക്കുന്നതിനാൽ, ഭവന നിർമ്മാണത്തിന് ധനസഹായം നൽകാൻ കഴിയാത്തതിനാലാണ് , 20 വർഷത്തിലേറെയായി ഒരു ചെറു കുടിലിൽ ബാബുവിന് താമസിക്കേണ്ടി വന്നത്.
കൂലിപണിക്കാരനായ ബാബുവിന് അസുഖം മൂലം കണ്ണിന് കാഴ്ച ഭാഗികമായ് നഷ്ടപ്പെട്ടിരുന്നു. 2005 -10 കാലയളവിൽ , 35-ാം വാർഡ് കൗൺസിലറായിരുന്ന അജിതൻ പറമ്പിക്കാടൻ, ഓലമേഞ്ഞ ഈ വീടിന്റെ മേൽകൂര ഭാഗികമായി ഓട് മേഞ്ഞ് കൊടുത്തത് ബാബുവിന് ആശ്വാസമായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഇതും ചോർന്നൊലിച്ചു ശോച്യാവസ്ഥയിലായി. ഈ അവസ്ഥയിലാണ് ഇപ്പോഴത്തെ വാർഡ് കൗൺസിലർ
ലിബി ഷാജി, ബാബുവിന്റെ വീട് വാസയോഗ്യമാക്കാനുള്ള ശ്രമം ആരംഭിച്ചത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ പട്ടികജാതി ഭവനങ്ങളുടെ പുനരുദ്ധാരണ ലിസ്റ്റിൽ ബാബുവിനെ ഉൾപ്പെടുത്തുകയും, അമ്പതിനായിരം രൂപ അനുവദിപ്പിക്കുകയും ചെയ്തു.
ഇതൊടൊപ്പം സുമനസുകളുടെ സഹായം കൂടി കണ്ടെത്തിയാണ് വാർഡ് കൗൺസിലർ തന്നെ മുൻകൈ എടുത്ത് വീടിന്റെ നിർമ്മാണം നടത്തിയത്. ഒറ്റമുറി വീട് ചുമര് കെട്ടി, ട്രസ്റ്റ് വർക്ക് നടത്തി ഷീറ്റ് മേഞ്ഞിരിക്കുകയാണ്.
ഇതോടൊപ്പം ഇത്രയും കാലം കറന്റ് കണക്ഷൻ ഇല്ലാതെ ഇരുട്ടിൽ കിടന്നിരുന്ന, ബാബുവിന്റെ വീട്ടിൽ വെളിച്ചവും എത്തി.
1.30 ലക്ഷം രൂപയാണ് ബാബുവിന്റെ വീട് വാസയോഗ്യമാക്കാൻ ചിലവ് വന്നത്. വീടിന്റെ താക്കോൽ ദാനം ചെയർമാൻ എബി ജോർജ്ജ് നടത്തി. വാർഡ് കൗൺസിലർമാരായ ലിബി ഷാജി, ജോർജ്ജ് തോമസ്, ഷിബു വാലപ്പൻ, എന്നിവരും സന്നിഹിതരായി.