ഹാർമ്മോണിസ്ററും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ സംഗീതരംഗത്തെ സമഗ്ര സംഭാവനക്കാണ് 25000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്‌ക്കാരം നൽകുന്നത്.
മതത്തിൻറെ പേരിൽ മനസ്സുകളെ പങ്കുവെക്കാൻ മൽസരം നടക്കുമ്പോൾ,സംഗീതം മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നു എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മലയാള ഗാനശാഖയിലെ എക്കാലത്തെയും വേറിട്ട ശബ്ദമാണ് പി.ജയചന്ദ്രൻ എന്നും അദ്ദേഹം പറഞ്ഞു. അന്നമനട പരമൻ ഫൗണ്ടേഷൻറെ രണ്ടാമത് സർഗ്ഗപ്രഭാ പുരസ്ക്കാരം ഗായകൻ പി ജയചന്ദ്രന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹാർമ്മോണിസ്ററും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ സംഗീതരംഗത്തെ സമഗ്ര സംഭാവനക്കാണ് 25000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്‌ക്കാരം നൽകുന്നത്. അഡ്വ.വി ആർ സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷനായി. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി. അഡ്വ.വി വി ജയരാമൻ പരമൻ അന്നമനടയേയും പി കെ കിട്ടൻ മാള അരവിന്ദനേയും അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി വിനോദ്, വൈസ് പ്രസിഡണ്ട് ടെസ്സി ടൈററസ്, അന്നമനട ബാബുരാജ്, ടി കെ സതീശൻ, ഒ സി രവി,സിന്ധു ജയൻ, കെ കെ രവി നമ്പൂതിരി, കെ എ ബൈജു, അന്നമനട സുരേഷ്, പി ടി വിത്സൻ, അനിയൻ ആനാമ്പലത്ത് എന്നിവർ സംസാരിച്ചു.
സംസ്ഥാന വയോ സേവാ പുരസ്ക്കാരം നേടിയ അന്നമനട ഗ്രാമ പഞ്ചായത്തിനും ഫോക് ലോർ അക്കാദമി അവാർഡിനർഹരായ മുടിയേറ്റ് കലാകാരൻ ശങ്കരനാരായണ കുറുപ്പ്, കാവടി ചിന്ത് കലാകാരൻ കൃഷ്ണകുമാർ, സംസ്ഥാന യുവജനോൽസവ വിജയികളായ അസ്ന ഷെറിൻ, ശ്രീഹരി രതീഷ്, ഗൗരി ഷിലിൻ, പൂജ എന്നിവർക്കും പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് ഗാനമേളയും നടന്നു.