ഇരിങ്ങാലക്കുട : നാമാവശേഷമായി കൊണ്ടിരിക്കുന്ന പാവക്കഥകളി പുനരുജ്ജീവിപ്പിക്കാൻ പുതിയ തലമുറയെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടനകൈരളിയിൽ ശില്പശാല ആരംഭിച്ചു.വേണുജി ഉദ്ഘാടനം ചെയ്തു.പാവകൾക്കുള്ളിൽ കൈ കടത്തി വിരലുകൾ കൊണ്ട് ചലിപ്പിക്കുന്ന കലാരൂപം 18-ാം നൂറ്റാണ്ടിൽ പാലക്കാട് പരുത്തിപ്പുള്ളി ഗ്രാമത്തിലെ ആണ്ടിപണ്ടാരങ്ങളാണ് രൂപം നൽകിയത്.കേരളത്തിന്റെ ശാസ്ത്രീയ നൃത്തനാടകമായ കഥകളിയുടെ പാവകളിലൂടെയുളള ആവിഷ്ക്കരണം എന്ന നിലയിലാണ് പാവക്കഥകളിയുടെ പ്രസക്തി.
ക്ലാസ്സിക്കൽ തിയേറ്റുകളെ പാവകളിയിൽ ആവിഷ്ക്കരിക്കുന്ന സമ്പ്രദായം മറ്റു രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്.നാല് പതിറ്റാണ്ടു മുമ്പ് നാടകാചാര്യൻ വേണുജിയുടെ നൃേതൃത്വത്തിലാണ് ഈ കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്.ഭുവന എന്ന സാംസ്കാരിക സംഘടനയുടെ സഹായത്തോടെ നടത്തുന്ന ശില്പശാലയ്ക്ക് നടനകൈരളി ഡയറക്ടർ കപില വേണുവാണ് നേതൃത്വം നൽകുന്നത്.ശിൽപ്പശാലയിൽ പ്രശസ്‌ത പാവകളി വിദഗ്ദ്ധരായ കെ വി രാമകൃഷ്‌ണൻ, കെ സി രാമകൃഷ്‌ണൻ, കുമ്പത്ത് ശ്രീനിവാസൻ, കലാനിലയം രാമകൃഷ്‌ണൻ എന്നിവർ പരിശീലനം നൽകും.