മാള:വയനാട് ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി മൂന്ന് ദിവസം വയനാട്ടിൽ പോയിരുന്ന മകൻ പിതാവിന്റെ ഒന്നാം ചരമവാർഷിക അനുസ്‌മരണ ചെലവുകൾക്കായി മാറ്റി വച്ച തുക വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. മാള പള്ളിപ്പുറം വലിയപറമ്പിൽ ഷൈജുവും കുടുംബവുമാണ് തന്റെ പിതാവ് പത്രോസിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ചു ചെലവഴിക്കാൻ മാറ്റി വെച്ച തുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്.വാർഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയും തുടർന്ന് ബന്ധുമിത്രാതികൾക്ക് ഉച്ചഭക്ഷണവും നൽകാനാണ് തീരുമാനിച്ചത്.
എന്നാൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സഹായം നൽകാൻ മതിലകം പോലീസ്. സ്റ്റേഷനിലെ എഎസ്ഐ ആയ ഷൈജുവും അദ്ധ്യാപികയായ നൈസിയും ആലോചിക്കുകയും അമ്മ എൽസിയോട് പറയുകയും ചെയ്‌തു. അമ്മയുടെ സമ്മതം ലഭിച്ചതോടെ വാർഷിക ദിനത്തിൽ തനിച്ചു നടത്താൻ തീരുമാനിച്ച ദിവ്യബലിയും മറ്റു ചടങ്ങുകളും അതിരാവിലെ നടക്കുന്ന ദിവ്യബലിയോടൊപ്പം നടത്തി സ്നേഹവിരുന്നിനായി ചെലവഴിക്കാൻ കരുതിയ 20000 രൂപയുടെ ചെക്ക് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫിന് എൽസി കൈമാറി. വാർഡ് മെമ്പർ സിബി ഫ്രാൻസീസും മാള പള്ളിപ്പുറം ഇടവക വികാരി ഫാ.ബിനു മുക്കത്തും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.