പുതിയ തലമുറയ്ക്ക് പൊരുതേണ്ടത് രണ്ട് തരം മാലിന്യങ്ങളോടെന്ന് കവി ശ്രീ പി എൻ ഗോപീകൃഷ്ണൻ.
പുതിയ തലമുറയ്ക്ക് പൊരുതേണ്ടത് രണ്ട് തരം മാലിന്യങ്ങളോടെന്ന് കവി ശ്രീ പി എൻ ഗോപീകൃഷ്ണൻ. ഒന്ന് ഭൂമിക്കുമേൽ മനുഷ്യൻ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ, മറ്റൊന്ന് ചരിത്രത്തിനുമേൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ. ആറാമത് ഡോ. എ ലത അനുസ്മരണ പരിപാടി ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില മനുഷ്യർ ജീവിതത്തിൽ ഹരിതകം പോലെയാണ്, മരിച്ചശേഷം അവരുടെ ആത്മാവും ഹരിതകം പോലെയാണ്. ലത അങ്ങനെയായിരുന്നു. ലതയെക്കുറിച്ച് എഴുതിയ “ജലദേവത” എന്ന കവിതയും “ഏതോ പുഴയുടെ ഏതോ ദിവസം” എന്ന കവിതയും ആലപിച്ചു കൊണ്ടാണ് അനുസ്മരണ പരിപാടി ശ്രീ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ 100 പ്രമുഖ പരിസ്ഥിതി പ്രവർത്തകരെ എടുത്താൽ അതിൽ 80 പേരും വനിതകൾ ആണെന്ന് കേരള വനഗവേഷണ കേന്ദ്രത്തിലെ ചീഫ് സൈന്റിസ്റ്റ് Dr. T V സജീവ് തന്റെ സ്മാരക പ്രഭാഷണത്തിൽ പറഞ്ഞു.
റെയ്ച്ചൽ കാഴ്സൺ, മേധാപട്കർ, വന്ദനാ ശിവ, ലത, മയിലമ്മ തുടങ്ങിയവർ ഇതിൽ ചിലരാണ്. മനുഷ്യർ പ്രവർത്തിക്കുന്നത് റിവാർഡുകൾക്ക് വേണ്ടിയാണ്. പഠിക്കുമ്പോൾ അത് പരീക്ഷകളിലെ മാർക്കാണ്, ജോലി ചെയ്യുമ്പോൾ ശമ്പളമാണ്. എന്നാൽ സർക്കാർ ജോലി ഉപേക്ഷിച്ച് പ്രകൃതിക്കും മനുഷ്യനും വേണ്ടി തനിക്ക് വലിയ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് തിരിച്ചറിഞ്ഞു പരിസ്ഥിതി പ്രവർത്തനത്തിലേക്ക് വന്ന വ്യക്തിയാണ് ലത. Dr. സജീവ് പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷാജു കെ എസ് അധ്യക്ഷത വഹിച്ചു. പ്രൊ. കുസുമം ജോസഫ്, രുഗ്മിണി ആർ എന്നിവർ ലതയെ അനുസ്മരിച്ചു. ശരത് സിത്താര കവിത അവതരിപ്പിച്ചു. പി രജനീഷ് സ്വാഗതവും ഡോക്ടർ ഷിജു കെ നന്ദിയും രേഖപ്പെടുത്തി.