ഇരിഞ്ഞാലക്കുട:- പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2016 നവംബർ മാസം 3 അതിജീവിതയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം. വരന്തരപ്പിള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കൈതവളപ്പിൽ വീട്ടിൽ ശിവാനന്ദൻ (54 വയസ്സ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളേയും 19 രേഖകളും 6 തൊണ്ടി വസ്തുക്കളും പ്രതിഭാഗത്തുനിന്നും ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന എം. ഡി. അന്ന രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തിയ കേസ്സിൽ ഇൻസ്പെക്ടറയിരുന്ന എസ്. പി. സുധീരൻ ആണ്’ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമപ്രകാരം 10 വർഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു
