വലപ്പാട് : 05-07-2025 തീയ്യതി പകൽ 11.30 മണിക്ക് കഴിമ്പ്രം വലിയ നെടിയിരിപ്പിൽ അമ്പലത്തിനടുത്തത്തുള്ള റോഡിൽ വെച്ച് നിന്ന് മത്സ്യബന്ധന തൊഴിലാളിയായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി അല്ലപ്പുഴ വീട്ടിൽ, ബാബു 58 വയസ്സ് എന്നയാളും മറ്റ് തൊഴിലാളികളും യാത്ര ചെയ്ത് വന്നിരുന്ന ബസ്സിന് മുന്നിലേക്ക് വാളുമായി വന്ന് ബസ്സ് തടഞ്ഞ് നിറുത്തി ബസ്സിനുള്ളിലേക്ക് വാളുമായി കയറി പരാതിക്കാരൻ ജോലി ചെയ്യുന്ന വള്ളത്തിന്റെ മുതലാളിയെ അന്വേഷിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞതിനെ തുടർന്ന് ബാബുവിനെ കൊന്ന്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ബാബുവിന്റെ കഴുത്തിന് നേരെ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ചാക്കോച്ചി എന്നു വിളിക്കുന്ന വലപ്പാട് കഴിമ്പ്രം ബീച്ച് സ്വദേശി കുറുപ്പത്ത് വീട്ടിൽ ഷിബിൻ 46 വയസ്സ് എന്നയാളെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഷിബിൻ തുളസിദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്രജാപതി എന്ന് പേരുള്ള വള്ളത്തിലാണ് ജോലി ചെയ്തിരുന്നത്. മൂന്ന് ദിവസം മുമ്പ് ഷിബിൻ മദ്യപിച്ച് കൂടെ വള്ളത്തിൽ ജോലി ചെയ്യുന്നവരുമായി പ്രശ്നമുണ്ടാക്കിയതിനാൽ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് പ്രതി ബസ് തടഞ്ഞ് ബസിലുണ്ടായിരുന്ന ബാബുവിന്റെ കഴുത്തിന് നേരെ വാൾ വീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഷിബിൻ കൊടുങ്ങല്ലൂർ, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, വീടുകയറി ആക്രമിച്ച രണ്ട് കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച ഒരു കേസിലും, ഒരു സ്ത്രീധന പീഢനക്കേസിലും അടക്കം പതിനൊന്ന് ക്രമിനൽ കേസിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ. എ എസ് ഐ മാരായ രാജേഷ് കുമാർ, ഭരതനുണ്ണി സീനിയർ സിവിൽ പോലീസ് ഓഫീസർ സോഷി, സിവിൽ പോലീസ് ഓഫീസർ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ബസ് തടഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
