Channel 17

live

channel17 live

മഴക്കെടുതി: തൃശൂർ ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമിക്കും- മന്ത്രി കെ രാജൻ

ജില്ലയിൽ ജൂലൈ അവസാനം ഉണ്ടായ അതിശക്തമായ മഴയും തുടർന്നുണ്ടായ നാശനഷ്ട തോതും അനുസരിച്ച് തൃശൂരിന് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലാതല ഉദ്യോഗസ്ഥരുമായി ചേർന്ന മഴക്കെടുതി അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ കാലവർഷം കനത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ നാശനഷ്ടം വിലയിരുത്താൻ സമഗ്ര കണക്കെടുപ്പാണ് നടത്തുന്നത്. നിലവിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെയും വെള്ളം കയറിയ വീടുകളുടെയും സ്ഥാപനങ്ങളുടെയും കണക്ക് റവന്യൂ വകുപ്പ് എടുത്തിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 11955 വീടുകളിലാണ് വെള്ളം കയറിയത്. പൂർണ്ണമായും 54 വീടുകളും ഭാഗികമായി 1503 വീടുകളും തകർന്നു. നാശനഷ്ടതോത് വിലയിരുത്തുന്ന നടപടി തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനീയറിങ് വിഭാഗം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 31നകം പൂർണമായ ഇവ തയ്യാറാക്കി സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ നിർദ്ദേശം നൽകി. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 21) വൈകീട്ട് അഞ്ചിന് ജില്ലയിലെ മന്ത്രിമാർ, ജില്ലാ കലക്ടർ ചേർന്ന് തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും.

പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന മേഖലകളിൽ കണക്കെടുപ്പ് കൃത്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ കണക്കെടുപ്പ് ഏകദേശം പൂർത്തിയായിട്ടുണ്ട്. മുഴുവൻ പേർക്കും നഷ്ടപരിഹാരം ശാസ്ത്രീയമായി കണക്കാക്കി നിയമപരമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി തൃശ്ശൂർ ജില്ലയിലെ മഴക്കെടുതി സംബന്ധിച്ച നഷ്ടം പ്രത്യേകമായി പരിഗണിച്ച് പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമം നടത്തും. പ്രകൃതിദുരന്തത്തിനാണ് പരമാവധി സഹായം ലഭ്യമാകുക എന്നും മനുഷ്യനിർമ്മിതമെന്ന് വസ്തുതാ വിരുദ്ധമായി പ്രചാരണം നടത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടരുതെന്നും സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.

ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പങ്കെടുത്തു. തദ്ദേശസ്ഥാപന അധ്യക്ഷരുമായി ചേരുന്ന യോഗത്തിൽ നാശനഷ്ടത്തോത് കണക്കാക്കുന്ന നടപടി അന്തിമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ദുരിതബാധിതർക്ക് വേഗത്തിൽ നഷ്ടം നികത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, എ. ഡി. എം ടി മുരളി, സബ് കലക്ടർ മുഹമ്മദ് ഷഫീക്ക്, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!