മോട്ടോർ വാഹന വകുപ്പിന്റെ നവസരണി പദ്ധതി ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
അതിരപ്പിള്ളി വാഴച്ചാൽ മലക്കപ്പാറ ആദിവാസി മേഖലകളിലെ, പതിമൂന്നോളം ആദിവാസി ഗോത്ര ഒരു നിവാസികൾക്ക്, ഡ്രൈവിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും പഠിപ്പിച്, സ്വന്തമായി വാഹനം ഓടിക്കാൻ അവരെ പ്രാപ്തരാക്കികൊണ്ട് വനമേഖലയിൽ വെച്ച് തന്നെ പ്രത്യേക ടെസ്റ്റുകൾ നടത്തി, വിജയികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുവാനുള്ള സർക്കാരിന്റെ നൂതന സേവന പദ്ധതിയായ നവ സരണി പദ്ധതി വാഴച്ചാൽ ആദിവാസി ഊരിലെ, കാടർ ഗോത്ര വിഭാഗത്തിൽപ്പെട്ട എം എസ് രേഷ്മയ്ക്ക് ലേണേഴ്സ് ലൈസൻസ് നൽകിക്കൊണ്ട് ഗതാഗത മന്ത്രി അഡ്വക്കേറ്റ് ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കറുകുറ്റി എസ് സി എം എസ് കോളേജിലെ റോഡ് സുരക്ഷാ ഗവേഷണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിനോടൊപ്പമാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
പുതിയ ഒരു ഗതാഗത സംസ്കാരം ഉരുത്തിരിഞ്ഞു വരേണ്ട ആവശ്യകതയെ ക്കുറിച്ച് കേരളത്തിന്റെ അപകട സ്ഥിതിവിവര കണക്കുകൾ അടിവരയിട്ടു കൊണ്ട് മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തി. നല്ലൊരു ഗതാഗത സംസ്കാരം വളർത്തിയെടുക്കുന്നതിന് വേണ്ടി പ്ലസ് ടു തലത്തിൽ റോഡ് സുരക്ഷ പാഠ്യ വിഷയമാക്കും എന്ന് ഗതാഗത മന്ത്രി അറിയിച്ചു. കൂടാതെ ഇപ്പോൾ ചാലക്കുടി മേഖലയിൽ ആരംഭിച്ച ഈ നവരണി പദ്ധതി, കേരളത്തിലെ എല്ലായിടത്തേക്കും വ്യാപിപ്പിക്കും എന്നും ബഹുമാനപ്പെട്ട ഗതാഗത മന്ത്രി പ്രഖ്യാപിച്ചു.
വനം വന്യജീവി വകുപ്പ്, വാഴച്ചാൽ ഡിവിഷന്റെ സഹായ സഹകരണങ്ങളോടെ കേരള മോട്ടോർ വാഹന വകുപ്പ്, ചാലക്കുടി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഈ പദ്ധതി അർപ്പണ മനോഭാവത്തോടെ നടപ്പിലാക്കുന്നത്.
അറുപതു കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ആദിവാസി ഗോത്ര ഊരുകളിലെ, വാഹനമോടിക്കുവാൻ തൽപരരായ അപേക്ഷാർത്ഥികൾക്ക്, നിലവിൽ 40 മുതൽ 90 വരെ കിലോമീറ്റർ യാത്ര ചെയ്തു വേണം ചാലക്കുടി ഓഫീസിലെത്തി ഡ്രൈവിംഗ് സംബന്ധമായ ടെസ്റ്റുകൾക്ക് ഹാജരാകുവാൻ. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതിനാൽ, ലേണേഴ്സ് പരീക്ഷയെ ഏറെ ഭയത്തോടെയാണ് ഊരുനിവാസികൾ കരുതിയിരുന്നത്. ഈ സാഹചര്യത്തിലാണ്, മോട്ടോർ വാഹന വകുപ്പിലെയും, വനം വകുപ്പിലെയും ഉദ്യോഗസ്ഥർ, ഈ സേവന ഉദ്യമവുമായി, ആദിവാസി ഊരുകളിലേക്ക് എത്തുന്നത്. ഒപ്പം കമ്പ്യൂട്ടറിൽ ലേണേഴ്സ് പരീക്ഷ എഴുതുവാൻ, കറുകുറ്റി എസ് സി എം എസ് എൻജിനീയറിങ് കോളേജിലെ, സേവന സന്നദ്ധരായ എൻഎസ്എസ് സംഘവും എത്തി.
കാടിന്റെ ഭാഷ നന്നായി അറിയാവുന്ന ഗോത്ര നിവാസികൾക്ക്, റോഡിന്റെ ഭാഷയെ പറ്റി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, കഴിഞ്ഞ ആറ് ആഴ്ചകളായി ക്ലാസുകൾ എടുത്തു വരുന്നു. റോഡ് നിയമങ്ങളെയും ഗതാഗത സുരക്ഷയെയും വീഡിയോ ക്ലാസുകൾ ആയിട്ടും ശബ്ദ സന്ദേശങ്ങളായും പഠിപ്പിച്ചുവരുന്നു.
നൂറിൽപരം ഗോത്ര നിവാസികൾ ഇതിനോടകം, പരിശീലനം നേടിക്കഴിഞ്ഞ്, ലേണേഴ്സ് പരീക്ഷയ്ക്കായി തയ്യാറായിരിക്കുന്നു. ഈ അപേക്ഷകരിയിലെ ആദ്യ ലേണേഴ്സ് ടെസ്റ്റ് വിജയിയാണ് ശ്രീ എം എസ് രേഷ്മ.
അംഗപരിമിതരായ അപേക്ഷകർക്ക്, അവരുടെ വീടുകളിൽ എത്തി, ലേണേഴ്സ് ടെസ്റ്റ് നൽകണമെന്ന വിപ്ലവകരമായ, നയങ്ങൾക്ക് തുടക്കമിട്ട ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലുള്ള ഗതാഗത വകുപ്പ്ന്റെ ഈ നവ സേവന സംരംഭം – നവ സരണി പദ്ധതിക്കും ഇവിടെ തുടക്കമാകുന്നു.
അങ്കമാലി എംഎൽഎ ശ്രീ റോജി എം ജോൺ റോഡ് അപകടങ്ങൾ ഉണർത്തുന്ന ഭീഷണിയെ പറ്റി അധ്യക്ഷ ഭാഷണത്തിൽ പരാമർശിച്ചു. റോഡ് സുരക്ഷയിൽ പാലിക്കേണ്ട ശീലങ്ങളെ പറ്റിയും, വർജിക്കേണ്ട ദുഷ്പ്രവണതകളെ പറ്റിയും ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ എസ് ശ്രീജിത്ത് എഡിജിപി ഐപിഎസ്, മുഖ്യപ്രഭാഷണം നടത്തി. റോഡ് സുരക്ഷയിൽ യുവതലമുറയുടെ പങ്കാളിത്തത്തെ പറ്റി സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ ഷാജി മാധവൻ ഉത്ബോധിപ്പിച്ചു. തൃശ്ശൂർ മേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ എം പി ജെയിംസ് ആശംസകൾ അർപ്പിച്ചു.
ചാലക്കുടി ജോയിന്റ് ആർ ടി ഓ ശ്രീ പി ൻ ശിവൻ, നയിക്കുന്ന ഈ പദ്ധതിയുടെ, കോഓഡിനേറ്റർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ സാൻജോ വർഗീസും വനംവകുപ്പ് ഡിവിഷൻ കോഡിനേറ്റർ ശ്രീ രാജീവ് കെ ആറും ആണ്.