Channel 17

live

channel17 live

രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകൻ വിവരം തേടി അലഞ്ഞത് മൂന്നാണ്ട്

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും മികച്ച അധ്യാപകനുള്ള മൂന്ന് അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി വിരമിച്ച പ്രധാനാധ്യാപകൻ തൻ്റെ സർവ്വീസ് ആനുകൂല്യങ്ങളുടെ വിവരം തേടി അലഞ്ഞത് മൂന്നു വർഷം. ഒടുവിൽ വിവരാവകാശ കമ്മിഷണർ ഇടപെട്ടപ്പോൾ മൂന്നാഴ്ചയ്കം വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്. രാഷ്ട്രപതിയുടെ മെഡൽ ജേതാവ് അഞ്ചേരി ഗവ. ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകൻ പി.ജെ. കുര്യനാണ് തൻറെ ഫിക്സേഷനിൽ സംഭവിച്ച തെറ്റ് തിരുത്താൻ ആവശ്യമായ രേഖകൾ ലഭിക്കാതെ സ്കൂളിലും ഡിഇഒ യിലും ഡി ഡി ഇ യിലും എജീസ് ഓഫീസിലുമെല്ലാമായി മൂന്നു കൊല്ലം കയറിയിറങ്ങിയത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം ചാലക്കുടിയിൽ നടത്തിയ ഹിയറിംഗിൽ വകുപ്പിലെ ജീവനക്കാരൻ ബോധപൂർവ്വം തൻറ സർവ്വീസ് ബുക്കിൽ തെറ്റായ രേഖപ്പെടുത്തൽ നടത്തിയതാണെന്ന് കുര്യൻ പരാതിപ്പെട്ടു. ഇതോടെ തൃശൂർ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജീവനക്കാർക്ക് ഉത്തരംമുട്ടി. തങ്ങളെ ശിക്ഷിക്കരുതെന്നും മൂന്നാഴ്ചയ്ക്കകം തെറ്റുകൾ തിരുത്തി വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കിക്കൊള്ളാമെന്നും അവർ അറിയിച്ചത് കമ്മിഷൻ അംഗീകരിച്ച് ഉത്തരവായി.

കോടതികളിലെ എല്ലാ വിവരാവകാശ അപേക്ഷകളും ചട്ടം 12 പ്രകാരം തള്ളാൻ പറ്റില്ലെന്നും ജുഡീഷ്യൽ നടപടിക്രമങ്ങൾ ഒഴികെ എല്ലാ വിവരങ്ങളും നല്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു. ചട്ടം 12 പറഞ്ഞ് നിരന്തരം വിവരങ്ങൾ നിഷേധിച്ചു കൊണ്ടിരുന്ന വടക്കാൻചേരി മുൻസിഫ് കോടതിയിലെ വിരമിച്ച ഉദ്യോഗസ്ഥൻ അജിത് കുമാറിനെ വിവരാവകാശനിയമം ചട്ടം 20 (1) പ്രകാരം ശിക്ഷിക്കാൻ തീരുമാനിച്ചു. ഹിയറിംഗിന് വിളിച്ചിട്ടും ഹാജരാകാതിരുന്ന കാർഷിക സർവ്വകലാശാലയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സമൻസയച്ച് വരുത്തും. അവർ മേയ് ഏഴിന് രാവിലെ 11.30ന് തിരുവനന്തപുരത്ത് കമ്മിഷണറുടെ ചേംബറിൽ ഹാജരാകണം. ആകെ പരിഗണിച്ച 15 കേസുകളിൽ 14 എണ്ണം തീർപ്പാക്കി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!