വായനയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ ശ്ലാഘനീയമായ സംഭാവനകൾ ചെയ്തുപോരുന്ന അനുപമമായ ഒരു പ്രസ്ഥാനമാണ് കേരള ലൈബ്രറി കൗൺസിലെന്ന് മന്ത്രി പറഞ്ഞു. സാംസ്കാരികമായി ഏറ്റവും ഊർജസ്വലമായ കാലമായിരുന്നു സാക്ഷരതാ പ്രസ്ഥാനത്തിന്റെ കാലം. ആ തുടിപ്പും ഊർജസ്വലമായ അന്തരീക്ഷവും തിരിച്ചുപിടിച്ചുകൊണ്ട് വായനയിലേക്കും സാമൂഹ്യ ജീവിതത്തിലേക്കും നമ്മുടെ യുവാക്കളെയും വിദ്യാർഥികളെയും ആനയിക്കുന്നതിന് പ്രത്യേകമായി ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനം ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്ന മുദ്രാവാക്യം ഉയർത്തി വായനയെയും ഗ്രന്ഥശാലകളെയും ജനകീയമാക്കാൻ പ്രയത്നിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായനദിനമായി ആചരിക്കുന്നത്. വായന ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങളുടെ വായനാവസന്തം ഒരുക്കിക്കൊണ്ട് ജൂൺ 19 മുതൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ കർമോത്സുകനായ പ്രവർത്തകനായിരുന്ന ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെ നീണ്ടുനിൽക്കുന്നതാണ് വായന പക്ഷാചരണം.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ‘വായനയിലെ സംഘർഷങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായ മുരളി പെരുനെല്ലി എം.എൽ.എ വായനദിന സന്ദേശം നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.കെ വാസു പി.എൻ പണിക്കർ അനുസ്മരണം നടത്തി. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം ബാലകൃഷ്ണൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം തങ്കം ടീച്ചർ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ വേലായുധൻ, ഗ്രന്ഥശാലാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കേരള കലാമണ്ഡലം അവതരിപ്പിച്ച തുടി സംഗീത നൃത്ത ശിൽപവും അക്ഷര ഗാനാലാപനവും ചടങ്ങിന് മാറ്റ് കൂട്ടി.