പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ജോൺസൺ മകൻ ഡാനി എന്ന ഡാനിയേലിനെ (26) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ സി രതീഷ് എന്നിവർ അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ മധ്യവയ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ജോൺസൺ മകൻ ഡാനി എന്ന ഡാനിയേലിനെ (26) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ സി രതീഷ് എന്നിവർ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ രാത്രിയാണ് കേസിനാസ്പദമായ സംഭവം.
അവിട്ടത്തൂർ ചെങ്ങാറ്റുമുറിയിൽ മദ്യപിച്ച് വീടിന്റെ മതിലിൽ കയറിയിരുന്ന് ബഹളം വെച്ചത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ അവിട്ടത്തൂർ പൊറ്റക്കൽ വീട്ടിൽ സിജേഷിനെയും ബന്ധു ബാബുവിനേയും ബിയർ കുപ്പി കൊണ്ടും വടി കൊണ്ടും തലയ്ക്കടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് ഡാനിയേൽ. സ്ഥലത്ത് പ്രായപൂർത്തിയാകാത്തവരടക്കം കൂട്ടുകൂടി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് നാട്ടുകാർ വിലക്കിയിരുന്നു. അഞ്ചു പ്രായപൂർത്തിയാകാത്തവരടക്കം ഒമ്പതോളം പ്രതികൾ ചേർന്ന് മൃഗീയമായാണ് പരുക്കേറ്റവരെ ആക്രമിച്ചത്.
ഇവർ അങ്കമാലിയിലേയും ചാലക്കുടിയിലേയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മറ്റെല്ലാ പ്രതികളെയും പോലീസ് നേരത്തേ പിടികൂടിയിരുന്നു. ഇതേ ദിവസം തന്നെ ഈ കേസ്സിലെ നാലു പേർ ചേർന്ന് കൊറ്റനല്ലൂർ സ്വദേശിയെ അടിച്ചു പരിക്കേൽപിച്ച കേസിലും ഡാനിയേൽ ഉൾപ്പെട്ടിരുന്നു. സംഭവശേഷം നാടുവിട്ട ഡാനിയേൽ വീടും നാടുമായി ബന്ധമില്ലാതെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇതിനിടെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്നും ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പോലീസ് ഇയാൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ ഞായറാഴ്ച അർദ്ധരാത്രിയോടെ ഇടുക്കി ജില്ലയിലെ കാഞ്ഞാറിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ഇവിടെ ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. ഇരിങ്ങാലക്കുട സ്റ്റേഷനിലും അടിപിടി കേസിലെ പ്രതിയാണ് ഡാനിയേൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ആളൂർ എസ് ഐ അരിസ്‌റ്റോട്ടിൽ, ക്ലീസൻ തോമസ്, സീനിയർ സി പി ഒ ഇ എസ് ജീവൻ, സി പി ഒ മാരായ കെ എസ് ഉമേഷ്, പി വി സവീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.