ഇരിങ്ങാലക്കുട : കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷക്കണക്കിനു രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന കള്ളൻ പിടിയിൽ.കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ജൂൺ മാസം 80,000 രൂപയുടെ ജാതിപത്രി മോഷണം പോയിരുന്നു. അന്ന് വിരലടയാളം ലഭിച്ചതിൽ നിന്ന് പോലീസിന്റെ ലിസ്റ്റിൽ ഉള്ള വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള തിണ്ടിയത്ത് കുഞ്ഞുമോൻ്റെ മകൻ ബാദുഷ (32) എന്ന വ്യക്തിയാണ് മോഷ്ടാവെന്ന് പോലീസിന് മനസ്സിലായിരുന്നു.
ഇയാൾ സ്ഥിരമായി സ്വന്തം വീട്ടിൽ വരുമായിരുന്നില്ല. എറണാകുളം ഭാഗത്തുള്ള ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇയാൾ വാട്സ്ആപ്പിലൂടെ മാത്രമാണ് വിളിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇയാളുടെ ലൊക്കേഷൻ അറിയാനും പോലീസിന് ബുദ്ധിമുട്ടായിരുന്നു. ഈയടുത്ത കാലത്ത് ഇയാൾ അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന ഫോൺ നമ്പർ പോലീസിനു ലഭിക്കുകയും, അതുവഴി ഇയാളുടെ ലൊക്കേഷൻ പോലീസിന് മനസ്സിലാകുകയും ചെയ്തിരുന്നു.
പക്ഷെ ഒരു സ്ഥലത്തും അധിക സമയം ഇയാൾ തങ്ങിയിരുന്നില്ല. സ്കൂട്ടറിലായിരുന്നു പുള്ളിക്കാരൻ്റെ സഞ്ചാരം. പകൽ സഞ്ചരിച്ച് സ്ഥലങ്ങൾ നോട്ടമിട്ട് വെക്കും. രാത്രിയിൽ വന്ന് പൂട്ട് പൊളിച്ച് സാധനങ്ങൾ ചാക്കിൽ കെട്ടി സ്കൂട്ടറിൽ വച്ചു കൊണ്ട് പോകുന്നതാണ് ഇയാളുടെ രീതി.
പിന്നീട് ഇരിങ്ങാലക്കുട, മാള, തിരുവനന്തപുരം എന്നിങ്ങനെ പല സ്ഥലങ്ങളിലുമുള്ള കടകളിൽ കൊണ്ടു പോയി കുറച്ചു വീതം കൊടുത്തു പണം വാങ്ങുകയാണ് പതിവ്.അടിമാലിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ കുരുമുളക് മോഷണം നടത്തിയതിനു ശേഷം കോയമ്പത്തൂർക്ക് പോകുന്ന വഴി കസബയിൽ വെച്ച് അടിമാലി പോലീസ് പിടിക്കുകയായിരുന്നു. ഇതുപോലെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
വാടാനപ്പിള്ളിക്കാരനായ ഇയാളെ ഇന്നലെ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി താണിശ്ശേരിയിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയിരുന്നു. കാട്ടൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ജസ്റ്റിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുജിത്ത്, ഹബീബ്, എ എസ് ഐ ശ്രീജിത്ത്, സീനിയർ സി പി ഓ ധനേഷ്, സി പി ഓ ജിതേഷ് ജോയ്മോൻ, കിരൺ, അഭിലാഷ്, ശ്യാം എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.