ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളം വരന്തരപ്പിള്ളിയിൽ
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ വാട്ടർ എടിഎം പ്രവർത്തനമാരംഭിച്ചു. വരന്തരപ്പിള്ളി സെൻറർ – റിംഗ് റോഡിലെ വാട്ടർ എ.ടി.എം. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ നിർവഹിച്ചു. വിനോദസഞ്ചാരികൾ അടക്കമുള്ള പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധമാണ് എടിഎം സജ്ജീകരിച്ചിരിക്കുന്നത്. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയൽ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
24 മണിക്കൂറും വാട്ടർ എടിഎം പ്രവർത്തിക്കും. ഫിൽറ്ററിങ് നടത്തി ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. വരന്തരപ്പിള്ളി സെന്ററിലെ നിലവിലുള്ള കുഴൽ കിണറിൽ നിന്നുമാണ് എടിഎമ്മിലേക്ക് ജലം എത്തിക്കുന്നത്. ഒരു രൂപക്ക് ഒരു ലിറ്റർ തണുത്ത വെള്ളവും 5 രൂപക്ക് 5 ലിറ്റർ സാധാരണ വെള്ളവും ലഭിക്കും. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് വാട്ടർ എടിഎമ്മിനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ജി അശോകൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
ബിന്ദു ബഷീർ, അഷറഫ് ചാലിയതൊടി, റോസിലി തോമസ്, മെമ്പർമാരായ ജലാൽ എം. ബി, ജോജോ പിണ്ടിയാൻ, ടി. എസ് അനിൽകുമാർ, ഷൈജു പട്ടിക്കാട്ടുക്കാരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.