വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ ചെയർമാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടിൽ സജീഷ് കുമാർ 45 വയസ്സ്, എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കരിപ്പൂർ എയർപ്പോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ചന്തകുന്ന് ദേശത്ത് പ്രവർത്തിച്ച് വരുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട ബ്രാഞ്ച് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കുടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നും കോടികൾ ഫിക്സണ്ട് ഡെപ്പോസിറ്റ് ആയി സ്വീകരിച്ച ശേഷം നാളിതു വരെ പലിശ നൽക്കാതെയും നിക്ഷേപിച്ച പണം തിരികെ നൽക്കാതെയും തട്ടിപ്പ് നടത്തിയ കേസിലാണ് സജീഷ് കുമാറിനെ കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് 12-06-2025 തിയ്യതി കോടതിയിൽ ഹാജരാക്കും.
ജില്ലയിൽ പലസ്ഥലങ്ങളിലും ഫാമുകൾ ലീസിന് എടുത്ത് കൃഷി ചെയ്തു ലാഭമുണ്ടാക്കി നിക്ഷേപകർക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന പേരിൽ കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മുൻ ചെയർമാൻ സജീഷ് കുമാറിനും മറ്റു പ്രതികൾക്കും എതിരെ 100 കണക്കിന്പേരുടെ പരാതിയിൽ കോടികൾ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സജീഷ്കുമാർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 15 ഉം, കുന്നംകുളം പോലീസ് സ്റ്റേഷനിൽ 6 ഉം, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 11 ഉം കൂടി ആകെ 32 തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. സ്ഥാപനത്തിന്റെ മാനേജർ ആയിരുന്ന മുട്ടിത്തടി സ്വദേശിനിയായ അറക്കൽ വീട്ടിൽ ജീവലത, 39 വയസ് എന്നവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ പ്രസന്നകുമാർ K. P, മുഹമ്മദ് റാഷി ,എ എസ് ഐ ഷാബു T. K., സീനിയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് C. M എന്നിവരാണ് സജീഷ് കുമാറിനെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു; പ്രതി റിമാന്റിലേക്ക്
