വ്യാജ ലഹരി മരുന്ന് കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ ലിവിയ ജോസിനെ കേരളത്തിൽ എത്തിച്ചു. മുംബൈയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് പുലർച്ചെ ലിവിയയെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ലിവിയയെ കേസിലെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നെത്തിയ ലിവിയെയെ മുംബൈ വിമാനത്താവളത്തിൽ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസിലെ മുഖ്യപ്രതി നാരായണദാസ് നിലവിൽ റിമാൻഡിൽ ആണ്.കുടുംബ വഴക്കിനെ തുടർന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസിൽ കുടുക്കിയത്. 2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഷീല സണ്ണിയും മരുമകൾ ലിവിയയുമായി കുടുംബതർക്കമുണ്ടായിരുന്നു.ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. ഷീലയെ കുടുക്കാൻ ലിവിയ തന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂർ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഷീല സണ്ണിയുടെ സ്‌കൂട്ടറിൽ സ്റ്റാമ്പുകൾ ഒളിപ്പിച്ച ശേഷം നാരായണദാസ് തന്നെയായിരുന്നു എക്സൈസിനെ വിളിച്ചു വിവരം നൽകിയത്. എന്നാൽ നാരായണദാസ് ആഫ്രിക്കൻ സ്വദേശിയിൽ നിന്നും വാങ്ങിയ എൽഎസ്ഡി സ്റ്റാമ്പുകൾ വ്യാജമായിരുന്നത് ആണ് ഷീല സണ്ണിക്ക് രക്ഷയായത്. മാസങ്ങളോളം ഒളിവിലായിരുന്ന നാരായണദാസിനെ ബാംഗ്ലൂരിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്ന ലിവിയയോട് തിരികെ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒപ്പം ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. സാമ്പത്തിക ആവശ്യങ്ങൾക്കായി ഷീല മരുമകളുടെ സ്വർണം പണയം വച്ചിരുന്നു. ഇതിനിടെ മകനൊപ്പം ഇറ്റലിയിലേക്ക് പോകാനുള്ള ഷീലയുടെ തീരുമാനവുമാണ് മരുമകൾക്കും കുടുംബത്തിനും ഇഷ്ടക്കേടുണ്ടാക്കിയത്. ഇക്കാരണമാണ് ഷീല സണ്ണിയുടെ യാത്ര തടയാൻ ലിവിയ മയക്കുമരുന്ന് കെണിയൊരുക്കുന്നതിലേക്ക് നീങ്ങാൻ കാരണമായത്.
വ്യാജ ലഹരി മരുന്ന് കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ ലിവിയ ജോസിനെ കേരളത്തിൽ എത്തിച്ചു
