തൃശ്ശൂർ : ശബ്ദവും പേനയും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള ഏറ്റവും വലിയ ആയുധമാണെന്നും അതിലൂടെ മനുഷ്യത്വവും മാനവികതയും സോഷ്യലിസവും ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുമെന്നും ന്യൂസ് ക്ലിക്ക് എഡിറ്റർ പൂര്‍കായസ്ഥ. ഇന്ത്യ തെരഞ്ഞെടുപ്പുകൾക്ക് ശേഷം എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യങ്ങൾ സമൂഹത്തിലെത്താതിരിക്കാൻ മാധ്യമങ്ങളെ കുത്തകകൾ കയ്യടക്കുന്ന കാലമാണിത്. ഇപ്പോൾ എതിരാളികളെ നേരിടാൻ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് യു എ പി എ അതുവഴി എതിർ ശബ്ദങ്ങളെ ജയിലിലടക്കുന്ന നടപടിയാണ് ഭരണകൂടം ചെയ്യുന്നത്. ബ്രിട്ടീഷ് രാജിൽ നിന്ന് ബില്യനിയർ രാജിയിലേക്ക് രാജ്യം മാറിയെന്ന് പ്രബിർ പൂർകാ യസ്ഥ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ ഒന്നടങ്കം നിശബ്ദമാക്കിയതു പോലെയുള്ള ഭരണവർഗത്തിന്റെ നടപടികൾ ഇപ്പോൾ സാധ്യമാവുകയില്ല. പണ്ട് ചായക്കടകളിലും കലാലയങ്ങളിലും നടന്ന ചർച്ച ഇപ്പോൾ സെൽഫോൺ വഴി അതിവിപുലമായിട്ടുണ്ട്. അടിയന്തിരാവസ്ഥയിൽ അറസ്റ്റിലായവരുടെ ദുഃഖം അറസ്റ്റിൽ ആയതിനെപ്പറ്റിയായിരുന്നില്ല. എന്ന് പുറത്തിറങ്ങി ഏകാധിപത്യത്തിനെതിരെ പ്രതിഷേധം തുടരാം എന്നായിരുന്നു. ഇപ്പോൾ ഭരണകൂട ഭീഷണി അത്ര വില പോകില്ല. കാരണം പ്രതിപക്ഷം ശക്തമാണ്.
അതുമാത്രമല്ല ഭരണപക്ഷത്തുള്ള കക്ഷികളും വിലപേശൽ ശക്തിയായി നടത്തുന്നവരാണ്. 20 വർഷത്തിനുള്ളിൽ 9 തവണ മലക്കംമറിഞ്ഞ വ്യക്തിയാണ് നിതീഷ്. അവരാവശ്യപ്പെട്ടത് നൽകിയില്ലെങ്കിൽ ഭരണം അസ്ഥിരമാകുമെന്നു ഭീഷണിയുണ്ട്. അതിനാൽ മോദിക്ക് അധികകാലം ഏകാധിപതിയെപ്പോലെ കൽപ്പിക്കുവാൻ കഴിയുകയില്ലെന്നും പ്രബീർ കൂട്ടിച്ചേർത്തു. ബിജെപിയിൽ ആഭ്യന്തര ജനാധിപത്യവും സ്വാതന്ത്ര്യവും ഇല്ലാതായി. ഏക ശബ്ദമാണ് കുറേക്കാലങ്ങളായി ഉണ്ടാവുന്നത്. 75 വയസ്സിൽ നിശബ്ദമായി വിരമിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാവരെയും പുറത്താക്കിയ വ്യക്തി ഇന്ന് അതിനെപ്പറ്റി സംസാരിക്കുന്നില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് തന്ത്രം ഇപ്പോൾ ഫലിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എഴുത്തും പ്രതിരോധവും എന്ന വിഷയത്തിൽ അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദനും ഗീതാ ഹരിഹരനും സംഭാഷണം നടത്തി. 1970കളിലെ മധുര കൂട്ട ബലാത്സംഗം കേസ് ഉണ്ടാക്കിയ അഘാതത്തിൽ നിന്നാണ് തന്നിലെ എഴുത്തുകാരി ഉയർന്നു വന്നതെന്ന് ഗീത പറഞ്ഞു.
പുരുഷാധിപത്യത്തിനെതിരായി എഴുതുന്നുവെന്ന് മുദ്രകുത്തപ്പെട്ടുവെങ്കിലും താൻ കണ്ട ലോകത്തെ കുറിച്ചാണ് എഴുതിയത് എന്ന് ഗീത പറഞ്ഞു. എഴുത്തുകാരനും പൗരനും ഒരേ സ്ഥലത്താണ് ജീവിക്കുന്നത്. അവിടെ സ്വയം പ്രതിഷ്ഠിച്ചാണ് എഴുത്തിലേക്ക് കടക്കുന്നതെന്നും അതാതു കാലഘട്ടത്തോടാണ് കൃതികളെ ചേർത്തു വായിക്കേണ്ടതെന്നും. അവർ പറഞ്ഞു.
സമൂഹത്തിന് എന്തു സംഭവിക്കൂന്നുവെന്നും ചരിത്രം ജനാധിപത്യം എന്നിവയുമെല്ലാം തന്റെ രചനകളിൽ ഗീത ഹരിഹരൻ ഇഴ കീറി പരിശോധിക്കുന്നുവെന്ന് കെ സച്ചിദാനന്ദൻ പറഞ്ഞു. അക്കാദമി സെക്രട്ടറി പ്രൊഫ: സിപി അബൂബക്കറും സംസാരിച്ചു.