ഇരിങ്ങാലക്കുട:പടിയൂർ പഞ്ചായത്ത് എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ അപാകത ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് കേരള കർഷക സംഘം എടതിരിഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി സെന്ററിൽ ജനകീയ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളിൽ ഏറ്റവും കൂടുതൽ ഫെയർ വാല്യൂ അശാസ്ത്രീയമായി അന്യായമായി നിശ്ചയിച്ചിരിക്കുന്നത് ഒരു ആറിന് (രണ്ടര സെന്റ് ) 19,50000 രൂപയാണ്. ഇരിഞ്ഞാലക്കുട പട്ടണത്തിൽ പോലും ഇതിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് ഫെയർ വാല്യൂ നിശ്ചയിച്ചിരിക്കുന്നത്. പടിയൂർ വില്ലേജിൽ വെറും 65000 രൂപ മാത്രമാണ്. കേരള കർഷക സംഘം എടതിരിഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെയർ വാല്യൂ കുറവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏറെ നിവേദനങ്ങൾ അധികാരികൾക്ക് നല്കിയിട്ടുണ്ട്. എടതിരിഞ്ഞി വില്ലേജിലെ എല്ലാ ജനങ്ങളേയും ബാധിക്കുന്ന ഗുരുതമായ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജനകീയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി പ്രഖ്യാപിച്ചു. മജീദ് വാടേക്കാരൻ അദ്ധ്യക്ഷത വഹിച്ചു. പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകൻ,എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എസ്.ബാബുരാജ്,ടി.ജി.ശങ്കരനാരായണൻ, ടി.എസ്. സജീവൻ മാസ്റ്റർ, കെ.ജെ.ജോൺസൺ, പി.എ. രാമാനന്ദൻ,സി.ഡി. സിജിത്ത്,പി.എ. പാർത്ഥൻ എന്നിവർ സംസാരിച്ചു. കർഷക സംഘം എടതിരിഞ്ഞി വില്ലേജ് സെക്രട്ടറി കെ.എം. സജീവൻ സ്വാഗതവും മേഖലാ ട്രഷറർ ടി.കെ.വിജയൻ നന്ദിയും പറഞ്ഞു.
സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
