ഈ വർഷത്തെ നാലമ്പല ദർശനം 2024 ജൂലായ് 16 മുതൽ ആഗസ്റ്റ് 16 കൂടി ആചരിക്കുകയാണ്. പ്രസ്‌തുത ദർശനത്തിന് ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് 29/06/2024ന് ശനിയാഴ്‌ച ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളേയും നാലു ക്ഷേത്രങ്ങളിലെ ഭാരവാഹികളേയും ഗവൺമെന്റ്റ് ഉദ്യോഗസ്ഥരേയും കൂട്ടി ചേർത്ത് ഒരു കോ-ഓർഡിനേഷൻ കമ്മിറ്റി യോഗവും ചേർന്നിരുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇക്കൊല്ലം ഭക്തജനങ്ങൾക്ക് മഴ കൊള്ളാതെ വരി നിൽക്കുന്നതിന് കിഴക്കേ ഗോപുരത്തിന് മുൻഭാഗം കുട്ടംകുളം വരെ പന്തൽ നിർമ്മിക്കുകയും ക്ഷേത്ര മതിൽക്കകത്ത് ക്യൂ നിൽക്കുന്ന ഭാഗങ്ങളിൽ 5000 പേർക്ക് ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം എന്നിവ നൽകുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 4 മുതൽ 8 മണി വരെ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ചുക്കുകാപ്പിയും വിതരണം ചെയ്യുന്നുണ്ട്. വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ദേവസ്വം കൊട്ടിലാക്കൽ മൈതാനവും മണിമാളിക സ്ഥിതി ചെയ്തിരുന്ന സ്ഥലവും കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റും ഉപയോഗിക്കാവുന്നതാണ്. പ്രാഥമിക സൗകര്യങ്ങൾക്ക് പാർക്കിങ് ഗ്രൗണ്ടിലെ ടോയ്ലറ്റുകൾക്ക് പുറമെ പടിഞ്ഞാറെ നടയിലും, കൂടാതെ ഇ ടോയ്‌ലറ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷ മുൻനിർത്തി സി.സി.ടി.വി ക്യാമറകൾ കൂടുതൽ ഒരുക്കുന്നുണ്ട്. ഹൈക്കോടതി വിധി നിലവിൽ ഉള്ളതിനാൽ കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക ക്യൂ സംവിധാനം ഒരുക്കുന്നതിന് സാധ്യമല്ല എന്നുള്ള വിവരവും അറിയിക്കുന്നു. കൂടാതെ ദർശനത്തിന് വരുന്ന അംഗപരിമിതർ, പ്രായം ചെന്നവർ, എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്യുന്നുണ്ട്. പ്രത്യേക വഴിപാട് എന്ന നിലക്ക് സമ്പൂർണ്ണ നെയ്യ് സമർപ്പണം നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസ്‌തുത വഴിപാട് രശീത് ആക്കുന്നവർക്ക് വരി നിൽക്കാതെ നേരിട്ട് ദർശനം നടത്തുവാനും ആയതിന് വഴിപാട് പ്രസാദം നൽകുവാനും ഉദ്ദേശിക്കുന്നു. വരുന്ന ഭക്തജനങ്ങൾക്ക്, വഴിപാട് രശീതി ആക്കുവാനും, പ്രസാദങ്ങളായ പായസം, അവിൽ, വഴുതിന വാങ്ങുന്നതിന് പ്രത്യേക കൗണ്ടറുകളും ഏർപ്പാടു ചെയ്തിട്ടുണ്ട്. കൂടാതെ ഭഗവാന്റെ ഫോട്ടോ, ചരിത്രപുസ്തകം, കീചെയിൻ തുടങ്ങിയവ വാങ്ങുന്നതിനും സൗകര്യമുണ്ട്. നാലമ്പല ദർശനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് കൂടൽമാണിക്യം ദേവസ്വം വേണ്ട കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കുട്ടംകുളം നവീകരണ പ്രവർ ത്തനത്തിനായി 4 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി സർക്കാർ അനുവദിച്ചിട്ടുണ്ട്.
എല്ലാ സാമ്പത്തിക വർഷവും ബഡ്‌ജറ്റിൽ ക്ഷേത്രങ്ങളോടു ബന്ധപ്പെട്ടു കിടക്കുന്ന കുളങ്ങളുടെയും, കാവുകളുടേയും ആൽത്തറയുടെയും സംരക്ഷണത്തിന് 1 കോടി രൂപ വകയിരുത്താറുണ്ട്. ഈ ഒരു കോടി രൂപയും അധികമായി 3 കോടി രൂപയും ഉൾപ്പെടെ ഇത്തവണ 4 കോടി രൂപ വകയിരുത്തിയാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കുട്ടംകുളം നവീകരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. സർക്കാർ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലും ബഹു.ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും, നമ്മുടെ എം.എൽ.യുമായ ഡോ.ആർ.ബിന്ദു മിനിസ്റ്ററുടെ ശക്തമായ ഇടപെടൽ സർക്കാർ തലങ്ങളിലും ദേവസ്വം ഫിനാൻസ് വകുപ്പുകളിലും ഉണ്ടായതു കൊണ്ടു മാത്രമാണ് ഇത്തവണ കുട്ടംകുളം നവീകരണ പ്രവർത്തനത്തിന് ഇത്തവണ ബഡ്‌ജറ്റ് വകയിരുത്തിയ 1 കോടി രൂപയും, കൂടാതെ അധികമായി 3 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തി അനുവദിച്ചിട്ടുള്ളത്.