ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
78 മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ എന്നിവരും അഭിവാദ്യം സ്വീകരിച്ചു.
പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി ഉള്‍പ്പെടെ 20 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. തൃശൂർ സെന്റ് ആന്‍സ് കോണ്‍വെന്റ്, കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി. ചേലക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ് കുമാർ പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.വി ശിവശങ്കരനായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകള്‍ക്ക് മൊമെന്റോ സമ്മാനിച്ചു. തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പി. ബാലചന്ദ്രൻ എം.എൽ.എ, മേയര്‍ എം.കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ അതുൽ സാഗർ, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.