ഐറിഷ് റസിഡൻഷ്യൽ പെർമിറ്റ് കാർഡും, മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട പറപ്പൂക്കര സ്വദേശി ജോമോന് മൂന്നു ദിവസത്തെ അന്വേക്ഷണത്തിനൊടുവിൽ പേഴ്സ് വീണ്ടെടുത്ത് തുണയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
ഇരിങ്ങാലക്കുട : ഐറിഷ് റസിഡൻഷ്യൽ പെർമിറ്റ് കാർഡും, മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട പറപ്പൂക്കര സ്വദേശി ജോമോന് മൂന്നു ദിവസത്തെ അന്വേക്ഷണത്തിനൊടുവിൽ പേഴ്സ് വീണ്ടെടുത്ത് തുണയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
ആഗസ്റ്റ് 15 ന് തിരിച്ച് അയർലാൻഡിലേക്ക് മടങ്ങാനിരുന്ന പറപ്പൂക്കര ജോമോന്റെ പേഴ്സ് ഇരിങ്ങാലക്കുടയിൽ നിന്നും കല്ലേറ്റുംകര യിലേക്കുള്ള യാത്രാമധ്യേയാണ് നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ അഞ്ചാം തീയ്യതി രാത്രി ഇരിങ്ങാലക്കുടയിൽ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ജോമോൻ സ്വന്തം കാറിനു മുകളിൽ വെച്ച പേഴ്സ് എടുക്കാൻ മറക്കുകയായിരുന്നു.
തുടർന്ന് പേഴ്സ് നഷ്ടപ്പെട്ടത് അറിഞ്ഞ് ഇരിങ്ങാലക്കുട പോലീസിനെ സമീപിച്ചപ്പോൾ സി സി ടി വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും പുല്ലൂരിലെ എ ഐ ക്യാമറ ദൃശ്യങ്ങളിൽ കാറിനു മുകളിൽ പേഴ്സ് ഇരിക്കുന്നതായും എന്നാൽ തുടർന്ന് 100 മീറ്റർ അകലെ സ്വകാര്യ സി സി ടി വി ദൃശ്യങ്ങളിൽ പേഴ്സ് ഇല്ലാത്തതായും കണ്ടെത്തി.
ഇതുവഴി ആ സമയം കടന്നു പോയ വാഹനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പേഴ്സ് ഉടമയ്ക്ക് തിരിച്ചു കിട്ടാൻ സഹായകമായത്. കൊരട്ടി സ്വദേശിയുടെ വീട്ടിൽ നിന്നാണ് പേഴ്സ് പോലീസ് കണ്ടെടുത്തത്. എസ് ഐ മാരായ എം എസ് ഷാജൻ, കെ പി ജോർജ്ജ്, പോലീസുകാരായ രാഹുൽ, വിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.