ജില്ലയിൽ ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ചയൂണിന്റെ പുതുക്കിയ നിരക്ക് ആഗസ്റ്റ് 20 മുതൽ നടപ്പാക്കും.
ജില്ലയിൽ ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ചയൂണിന്റെ പുതുക്കിയ നിരക്ക് ആഗസ്റ്റ് 20 മുതൽ നടപ്പാക്കും. പി കെ ഡേവീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പാനിങ്ങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജനകീയ ഹോട്ടലുകളിലൂടെ നൽകിവരുന്ന ഉച്ചഭക്ഷണത്തിനുള്ള സബ്സിഡി ആഗസ്റ്റ് ഒന്ന് മുതൽ ഒഴിവാക്കണമെന്ന തീരുമാനം പുനപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ജില്ലാസൂത്രണ സമിതി സബ് കമ്മിറ്റിക്ക് രൂപം നൽകി. സെപ്റ്റംബർ ആദ്യവാരം സബ് കമ്മിറ്റി ചേരുവാനും തീരുമാനിച്ചു.ജനകീയ ഹോട്ടലുകളിലെ ഊണിന് പുറമെയുള്ള വിഭവങ്ങളുടെ വില സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസർ പരിശോധിച്ചു കൃത്യമായ നിർദ്ദേശം സബ് കമ്മിറ്റിക്ക് നൽകുവാനും ആവശ്യപ്പെട്ടു.സബ് കമ്മിറ്റിയുടെ നിർദ്ദേശത്തിൽ ജില്ലാ പ്ലാനിംഗ് കമ്മിറ്റി യോഗം ചർച്ചചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളും.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ചേംബർ ഓഫ് ചെയർമാൻ എം കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി ടിവി സുരേന്ദ്രൻ ,ജില്ലാ പഞ്ചായത്ത് വൈസ് ലതാ ചന്ദ്രൻ ,ജില്ലാ പ്ലാനിംഗ് ഓഫീസർ മായ, ജില്ലാ സപ്ലെ ഓഫീസർ പി ആർ ജയചന്ദ്രൻ ,കുടുംബശ്രീ മിഷൻ ജില്ലാ അസി.കോർഡിനേറ്റർ കെ രാധാകൃഷ്ണൻ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ചയൂണിന്റെ നിരക്ക് കുറഞ്ഞത് 30 രൂപ എന്ന നിലയിലും പാഴ്സൽ ഊണുകൾക്ക് 35 രൂപ എന്ന നിലയിലും നൽകാൻ കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ സപ്ലെ ഓഫീസറുമായി ചർച്ച നടത്തണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.