1995 ൽ ആറുപേർ ചേർന്ന് തൃശൂർ പി ജി സെന്ററിലാണ് കൂട്ടം എന്ന പേരിൽ ഒരു നാടൻപാട്ടുസംഘം രൂപീകരിക്കുന്നത്.
മാളഃ നാട്ടാശാൻമാരും നാട്ടാശാത്തിമാരും തലമുറകളായി വായ്മൊഴിയിലൂടെ പകർന്ന പാട്ടുകളെ പാടിപ്പൊലിപ്പിച്ച കൊട്ടിയാടിയ കരിന്തലക്കൂട്ടം ഇന്ന് നാട്ടറിവിന്റെ കൊടിയടയാളമായി വളര്ന്നിരിക്കയാണ്. കേരളത്തിലെ തന്നെ മികച്ച ഫോക്ലോർ സംഘമായി മാള വടമയിലെ ഈ കൂട്ടം. കുടുംബ തറയിലെ കൊട്ടുംപാട്ടിൽ നിന്ന് ഈണം ഉൾക്കൊണ്ട് നാട്ടുവാദ്യങ്ങളുടെ താളം ചേർത്ത് കൊട്ടിയാടി പാടിയ അരങ്ങുകൾ അയ്യായിരിത്തോളമാണ്. മാളക്കടുത്ത വടമയിലെ നാട്ടറിവ് പഠന കേന്ദ്രം 1990 മുതൽ നാട്ടറിവ് മേഖലയിലെ പഠനങ്ങൾക്ക് തുടക്കം കുറിച്ചു. 1995 ൽ ആറുപേർ ചേർന്ന് തൃശൂർ പി ജി സെന്ററിലാണ് കൂട്ടം എന്ന പേരിൽ ഒരു നാടൻപാട്ടുസംഘം രൂപീകരിക്കുന്നത്. കെ എസ് ആർ ടി സി ഉദ്യോഗസ്ഥനായ ഫോക്ലോർ അവാർഡ് ജേതാവ് രമേഷ് കരിന്തലകൂട്ടമാണ് അന്നും ഇന്നും കൂട്ടത്തിന്റെ നെടുംതല. ആരംഭ കാലഘട്ടത്തിൽ തൃശൂർ നാട്ടറിവ് പഠന കേന്ദ്രത്തിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. ഡോ. സി ആര് രാജഗോപാലനായിരുന്നു സമിതിയുടെ ഡയറക്ടർ. അന്യംനിന്ന് പോകുന്ന നാട്ടറിവുകളേയും നാടൻ പാട്ടുകളേയും നാടൻ കലകളേയും കണ്ടെത്തി പഠിക്കുകയും പ്രചരിപ്പിക്കുകയും വരും തലമുറക്ക് കരുതുകയുമാണ് പ്രധാന ലക്ഷ്യം. പാക്കനാർ പാട്ടുകൾ, നേർച്ചക്കൊട്ട് പാട്ടുകൾ, കൃഷിപാട്ടുകൾ, തോറ്റംപാട്ടുകൾ, പുള്ളുവ പാട്ടുകൾ, നായാടിക്കളി പാട്ടുകൾ, ചവിട്ടുക്കളി പാട്ടുകൾ, നേരംമ്പോക്ക് പാട്ടുകൾ തുടങ്ങിയവയാണ് ഈ കൂട്ടം പാടുന്ന പാട്ടുകൾ. മരം, തുടി, ചെണ്ട, കടുംതുടി, വീക്ക്, ഒറ്റ, കൊഴൽ, നന്ദുണി, പുള്ളുവകുടം, കുഴിത്താളം, വടിചെലമ്പ് ഥവിൽ, പെറ, പീക്കി തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കുന്നു.
വട്ട മുടിയാട്ടം, കരിങ്കാളിയാട്ടം, തിറയാട്ടം, പടയണി, കാളകളി എന്നിവയാണ് കെട്ടിയാടുന്ന കലകൾ. ഡൽഹി, മുംബൈ, ഹൈദ്രരാബാദ്, കൊൽക്കത്ത, പൂണൈ, ബാഗൂർ, ചെന്നെ, മധുരൈ, മസ്ക്കറ്റ്, ബഹ്റിൻ, ഖത്തർ, ദുബായ്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2014 ൽ മലേഷ്യയിൽ നടന്ന ഇന്റർനാഷ്ണൽ മ്യൂസിക്ക് ഫെസ്റ്റിവലിൽ പങ്കെടുത്ത് ലോക ശ്രദ്ധ നേടി.
തൃശൂർ ജില്ലയിലെ 25 ഓളം കലാകാരന്മാരെ കേരള ഫോക്ലോർ അക്കാദമിയുടെ അവാർഡിന് അർഹരാക്കിയതിന് പിന്നിലും ഈ സംഘമുണ്ട്. ജില്ലയിലെ 10 ഓളം സ്കൂളുകളിൽ ഫോക് ലോർ ക്ലബ്ബുകളുണ്ടാക്കി നാട്ടറിവ് ശില്പശാലകൾക്ക് നേതൃത്വം നൽകുന്നു.
എം വി പ്രസാദിന്റെ നേതൃത്വത്തി ൽ കുരുന്നോല എന്ന പേരിൽ കുരുത്തോല കൈവേലക്കുട്ടം പ്രവർത്തിക്കുന്നു. 250 ൽ പരം മരവും കുഴലും ഒറ്റയും ഉപയോഗിച്ച് കടിയെണക്കം എന്ന പേരിൽ മരത്താളം സംഘടിപ്പിച്ച് ലോക റെക്കോർഡ് നേടിയിട്ടുണ്ട്. 500 ൽ പരം കാളയും കുടയും മുടിയാട്ടവും സംഘടിപ്പിച്ച മറ്റൊരു റെക്കോർഡും ഇവർക്ക് സ്വന്തമായുണ്ട്. തൃശൂർ തെക്കേ ഗോപുരനടയിൽ 2000 ൽ പരം പേരുടെ ശിങ്കാരിമേള പൂരവും സംഘടിപ്പിച്ചിരുന്നു. വരുന്ന ഒക്ടോബർ 15 ന് വയനാട്ടിൽ 500 ൽ പരം തുടിയും ചീനിയും വട്ടക്കളിയുമായി മറ്റൊരു ലോക റെക്കോർഡിനുള്ള ഒരുക്കത്തിലാണ് സംഘം. ഫോക് ലോർ അക്കാദമി, ഉണർവ് വയനാട്, നാട്ടു കലാകാരക്കൂട്ടം സംസ്ഥാന സമതി തുടങ്ങിയവയുടെ സഹായത്തോടെ യാണിത്. ഫോക്ലോർ അവാർഡ് ജേതാക്കളായ മോഹനൻ, വിജീഷ് ലാൽ, മിനി എന്നിവരും പ്രസാദ്, സുഭാഷ്, പ്രദീപ്, അഞ്ജന, അമൽ, രഞ്ജിത്ത്, സുജിത്ത്, രമ്യത്ത്, സനൽ, ദിനീഷ്, ബിനേഷ്, വിനോഷ്, സി കെ പ്രസാദ് തുടങ്ങിയവരും സംഘത്തിലുണ്ട്.
ഫിലിം ഡിവിഷൻ എയ്റ്റീന് ഫീറ്റ് എന്ന പേരിൽ ഒരു ഡോക്യൂമെന്ററി കരിന്തല കൂട്ടത്തെ കുറിച്ച് ചെയ്തിട്ടുണ്ട്. നാടൻ
കലാകാരന്മാരുടെ സംഘടനയായ നാട്ടു കലാകാരക്കൂട്ടം രക്ഷാധികാരിയാണ് രമേഷ് കരിന്തലക്കൂട്ടം.
പാടിയ പാട്ടുകളും ആട്ടങ്ങളും കൊട്ടുകളുമാണ് ഏറ്റവും വലിയ പുരസ്കാരം എന്ന് രമേഷ് പറയുന്നു.