കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകനായ കൊളങ്ങാട്ട് ശശി ചികിത്സക്ക് പണം കിട്ടാതെ മരിച്ചു എന്ന വാർത്ത കേട്ട് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തി.
ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകനായ കൊളങ്ങാട്ട് ശശി ചികിത്സക്ക് പണം കിട്ടാതെ മരിച്ചു എന്ന വാർത്ത കേട്ട് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തി. ഇന്ന് വൈകീട്ട് ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് സമാശ്വസിപ്പിച്ച സുരേഷ് ഗോപി അവർക്ക് ആവശ്യമായ സഹായവും നൽകുമെന്ന് അറിയിച്ചു.
ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും സുരേഷ് ഗോപി സംസാരിച്ചു. ശശിയുടെ മൂന്നു ലക്ഷത്തിന്റെ കടം താൻ വീട്ടാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി. മണ്ണിൽ പണിയെടുക്കുന്നവരുടെ വികാരം സി പി എം കാണുന്നില്ലെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് തീരുമാനം കൈക്കൊള്ളണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കടം വീട്ടാനുള്ള പണം നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞതായി ശശിയുടെ സഹോദരി മിനി പറഞ്ഞു. ആറു മാസം കൂടുമ്പോൾ അമ്മക്ക് മരുന്ന് എത്തിക്കാമെന്ന് ഉറപ്പു നൽകിയതായും അവർ പറഞ്ഞു. രോഗബാധിതനായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കരുവന്നൂർ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30നാണ് മരിച്ചത്.
അടിയന്തിര ശസ്ത്രക്രിയക്ക് 5 ലക്ഷം രൂപ വേണ്ടിടത്ത് ബാങ്ക് പല തവണയായി നൽകിയത് കേവലം 1,90,000 രൂപ മാത്രമായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. മൊത്തം 14 ലക്ഷം രൂപയാണ് ശശിയുടെയും അമ്മയുടെയും പേരിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപമുള്ളത്.