തുമ്പരശ്ശേരി പള്ളിപ്പാടൻ സേവ്യറിന്റെ വീട്ടിലാണ് വീടിന് വിള്ളലും വയറിഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചത്.
മാളഃ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്പരശ്ശേരിയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. തുമ്പരശ്ശേരി പള്ളിപ്പാടൻ സേവ്യറിന്റെ വീട്ടിലാണ് വീടിന് വിള്ളലും വയറിഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചത്. ഒരു കുതിരശക്തിയിലുള്ള മോട്ടോർ, അഞ്ച് ഫാനുകള്‍, നിരവധി ബൾബുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയവ കത്തി പോയി. വെള്ളത്തിന്റെ പൈപ്പ് പൊട്ടി പോയി വയറിംഗിന് കേടു പാടു സംഭവിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നുള്ള കടയിലും വീട്ടിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. പുരയിടത്തിലുള്ള തെങ്ങിനേറ്റ മിന്നല്‍ വീട്ടിലേക്കുമെത്തുകയായിരുന്നു. തെങ്ങ് കത്തി നശിച്ചിട്ടുണ്ട്. വൈദ്യുത പോസ്റ്റില്‍ നിന്നും വീട്ടിലേക്കുള്ള സര്‍വ്വീസ് വയര്‍ പല കഷ്ണങ്ങളായി മാറിയ നിലയിലാണ്. ബാത്ത് റൂമിലെ ടൈലുകള്‍ പൊട്ടി അടര്ന്നിരിക്കയാണ്.
ജനലിന്റെ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. മീറ്റര്‍ ബോക്സും കത്തി നശിച്ചിട്ടുണ്ട്. വീടിന്റെയും കടയുടെയും പല ഭാഗങ്ങളിലും വിണ്ട് കീറിയിരിക്കയാണ്. പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. സേവ്യാറിന്റെ ഭാര്യ ലിസി കഴിഞ്ഞ ദിവസം തയ്യലിലേര്പ്പെട്ടിരിക്കേയാണ് വലിയ ശബ്ദത്തോടെ ഇടിമിന്നലുണ്ടായത്. കാല് ചവിട്ടുന്നിടത്ത് എര്ത്തിംഗുണ്ടാകാത്ത അവസ്ഥയുണ്ടായിരുന്നതിനാലാണ് അവര്‍ രക്ഷപ്പെട്ടത്. വയര്മാനെത്തി പരിശോധന നടത്തിയാലേ നഷ്ടത്തിന്റെ തോത് എത്രയെന്ന് അറിയാനാകൂ. കുഴൂര്‍ ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതി പറഞ്ഞിട്ട് അടുത്ത ദിവസങ്ങളിലെ അവധിക്ക് ശേഷം വന്നുനോക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്.