അതിരപ്പിള്ളിയിൽ വന്യമിത്ര പദ്ധതി തുടങ്ങി.
വന്യമൃഗങ്ങളിൽ നിന്ന് കൃഷിഭൂമി സംരക്ഷിക്കുന്നതിനുള്ള വന്യമിത്ര പദ്ധതി അതിരപ്പിള്ളിയിൽ തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ ഉദ്ഘാടനം ചെയ്തു. 23.5 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്. പദ്ധതി വഴി കർഷകർ തങ്ങളുടെ കൃഷിയിടത്തിന് ചുറ്റും നിർമിക്കുന്ന സൗരോർജ്ജ വേലിയുടെ പകുതി തുക കർഷകരുടെ അക്കൗണ്ടിൽ പഞ്ചായത്ത് സബ്സിഡിയായി നൽകും. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 92 കർഷകരിൽ നിന്നും ആദ്യ 18 പേർക്കുള്ള എസ്റ്റിമേഷൻ കൈമാറി. പദ്ധതിയുടെ വാല്യുവേഷനും എസ്റ്റിമേഷനും അനർട്ടിന്റെ സഹായത്തോടെയാണ് തയ്യാറാക്കുന്നത്. വന്യമൃഗാക്രമണം മൂലം കൃഷി നാശം രൂക്ഷമായ അതിരപ്പിള്ളി പഞ്ചായത്തിലെ കർഷകർക്ക് വലിയ ആശ്വാസമാണ് പദ്ധതി. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. റിജേഷ് അധ്യക്ഷനായി. കൃഷി ഓഫീസർ അശ്വതി, അനർട്ട് ജില്ലാ എൻജിനീയർ പീയുഷ്,പഞ്ചായത്ത് അംഗങ്ങളായ കെ.എം. ജയചന്ദ്രൻ, സനീഷ ഷെമി,മനു പോൾ,കൃഷി അസിസ്റ്റന്റ് പി.കെ. ജിഷ, തുടങ്ങിയവർ പ്രസംഗിച്ചു.