2008ൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേരെ കൊന്ന സംഭവം , പ്രതികളെ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി.
ഇരിങ്ങാലക്കുട : 2008 ഏപ്രിൽ 23ന് നടന്ന കൂടൽമാണിക്യം തിരുവുത്സവത്തിനിടയിൽ എഴുന്നെള്ളിപ്പിനു ശേഷം കാഴച്ചക്കാരിൽ ഒരാളായിരുന്ന ഓച്ചിറ സ്വദേശി നൗഷാദ് എന്നയാൾ ആനയുടെ കൊമ്പിൽ പിടിച്ചതിനെ തുടർന്ന് പോപ്സൺ ഉണ്ണികൃഷ്‌ണൻ എന്ന ആന ഇടഞ്ഞ് മൂന്നു പേരെ കൊന്ന സംഭവത്തിൽ പ്രതികളെ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി.
ഇടഞ്ഞ ആനയുടെ കൊമ്പിൽ പിടിച്ച നൗഷാദിനെ അവിടെ വെച്ചു തന്നെ കുത്തി കൊലപ്പെടുത്തിയിരുന്നു. തുടർന്ന് അക്രമാസക്തനായ ആന ഉത്സവം കാണാൻ വന്ന കൊടകര സ്വദേശിനി കൗസല്യ, അന്നമനട സ്വദേശി നിധീഷ് എന്നിവരെയും കൊലപ്പെടുത്തിയിരുന്നു.
ഇതിനെ തുടർന്ന് കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻ്റ് കേരള നാട്ടാന പരിപാലന ചട്ട പ്രകാരവും, വന്യജീവി സംരക്ഷണ നിയമ പ്രകാരവും അന്നത്തെ കൂടൽമാണിക്യം ക്ഷേത്ര ഭരണസമിതി അംഗങ്ങളായ അഡ്മിനിസ്ട്രേറ്റർ കെ എൻ രവീന്ദ്രനാഥൻ, ചെയർമാൻ പി തങ്കപ്പൻ മാസ്റ്റർ, കമ്മിറ്റി അംഗങ്ങളായ കെ കെ കൃഷ്ണാനന്ദബാബു, രാജേഷ് ബാലകൃഷ്‌ണൻ, കെ പി സുബ്രഹ്മണ്യൻ മാസ്റ്റർ, വനജ ധർമ്മരാജൻ, കെ പി ജാതവേദൻ നമ്പൂതിരി, കെ ജി സുരേഷ്, ആനയുടെ ഉടമസ്ഥനായ പി എ ജേക്കബ്ബ്, ഒന്നാം പാപ്പാനായ പ്രകാശൻ, രണ്ടാം പാപ്പാനായ കുട്ടൻ എന്നിവരെ പ്രതികളാക്കി ഫയൽ ചെയ്ത കേസിലാണ് പ്രതികൾക്കെതിരെയുള്ള കുറ്റം നിലനിൽക്കത്തക്കതല്ല എന്നു കണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലീഷ മാത്യു ഉത്തരവിറക്കിയത്.
കേസിന്റെ വിചാരണ കാലയളവിൽ ആനയുടെ ഉടമസ്ഥനായ പി എ ജേക്കബ്ബ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ എൻ രവീന്ദ്രൻ എന്നിവർ മരിച്ചിരുന്നു. വെള്ളിക്കുളങ്ങര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഫയൽ ചെയ്ത കേസിൽ പ്രതികൾക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങൾ നിലവിലുള്ള നിയമപ്രകാരം നിലനിൽക്കുന്നതല്ല എന്നും കോടതി കണ്ടെത്തി.
പ്രതികളായ ഉത്സവ കമ്മറ്റിക്കാർക്ക് വേണ്ടി അഭിഭാഷകരായ ആഡ്വ പി വി ഗോപകുമാർ മാമ്പുഴ, അഡ്വ പയസ് ജോസഫ് ഐനിക്കൽ എന്നിവരും, ആനക്കാർക്കു വേണ്ടി അഡ്വ എ എ ബിജുവും ഹാജരായി.