ന്യൂഡൽഹി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ അങ്കമാലി, ചാലക്കുടി, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ഇതേ വിഷയം പാർലമെന്റിൽ ചട്ടം 377 പ്രകാരവും അദ്ദേഹം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അങ്കമാലി, ചാലക്കുടി, ആലുവ റെയിൽവേ സ്റ്റേഷനുകളുടെ സേവനം പ്രതിവർഷം 1 കോടിയിലധികം യാത്രക്കാർക്കാണ് ഗുണം ചെയ്യുന്നത്. അതിൽ 36.95 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും ഉൾപ്പെടുന്നതായും എം.പി. ചൂണ്ടിക്കാട്ടി.
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്പ്രസ്സ്, ധൻബാദ് എക്സ്പ്രസ്സ്, ഏറനാട് എക്സ്പ്രസ്സ്, രാജ്യറാണി എക്സ്പ്രസ്സ്, അമൃത എക്സ്പ്രസ്സ്, നേത്രാവതി എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്കാണ് അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കേണ്ടത്.ഒപ്പം ചാലക്കുടി, ആലുവ റയിൽവേ സ്റ്റേഷനുകളിൽ ഇവയ്ക്ക് പുറമെ ചെന്നൈ മെയിലിന്റെ സ്റ്റോപ്പിന്റെ ആവശ്യകതയെക്കുറിച്ചും എംപി മന്ത്രിയെ ധരിപ്പിച്ചു.
കൂടാതെ നിർമ്മാണം പുരോഗമിക്കുന്ന അങ്ങാടിക്കടവ് അടിപ്പാതയുടെ പണികൾ വേഗത്തിലാക്കണമെന്നും,ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംപി മന്ത്രിക്ക് നൽകിയ നിവേദത്തിൽ ആവശ്യപ്പെട്ടു.
അങ്കമാലി നഗര സഭയെയും സമീപ പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അങ്കമാലി – കൊടുശ്ശേരി – വട്ടപ്പറമ്പ് റോഡിലെ അങ്ങാടിക്കടവ് ലെവൽ ക്രോസിൽ അനുഭവപ്പെടുന്ന ഗതാഗത ക്കുരുക്ക് ഒഴിവാക്കുന്നതിനായി അടിപ്പാത നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തേതുടർന്നാണ് റെയിൽവേ ഇവിടെ അടിപ്പാതയ്ക്ക് അനുമതി നൽകിയത്. എന്നാൽ അടിപ്പാതയിൽ കൂടെയുള്ള ഗതാഗതം സുഗമമാകുന്നതിന് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമിക്കേണ്ടത് അനിവാര്യമാണെന്ന് എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.