അമ്പഴക്കാട് സ്വദേശി പുതുശ്ശേരി വീട്ടിൽ ഷാജിയെയാണ് (41 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ് അറസ്റ്റു ചെയ്തത്.
ആളൂർ: മാള ആളൂർ മേഖലയിൽ ബൈക്കിൽ കറങ്ങി ബ്രാണ്ടി വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. അമ്പഴക്കാട് സ്വദേശി പുതുശ്ശേരി വീട്ടിൽ ഷാജിയെയാണ് (41 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കൊമ്പിടിഞ്ഞാമാക്കലിൽ വച്ച് ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ആഡംബര ബൈക്കിലാണ് യാത്ര. രണ്ടു പഞ്ചായത്തിലായി മദ്യവിൽപ്പനയാണ് തൊഴിൽ. ഓവർ എപ്പോഴും കോട്ടും ബാഗും ഹെൽമറ്റും ധരിച്ചുള്ള യാത്ര കണ്ടാൽ ബൈക്കിൽ ടൂർ പോകുന്ന പ്രതീതിയിലായിരുന്നു പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. ഫോണിൽ ഒരു കോൾ വിളിച്ചാൽ ഏത് സമയത്തും പറയുന്നിടത്ത് സാധനം എത്തും. ഇങ്ങനെ കഴിഞ്ഞ ദിവസം രാത്രി ഒരു കോൾ വന്നിടത്തേക്ക് സാധനവുമായെത്തിയപ്പോൾ വാങ്ങാനെത്തിയത് മഫ്തിയിലുള്ള പോലീസുകാരായിരുന്നു. കയ്യോടെ പിടിച്ചു. ബാഗ് പരിശോധിച്ചപ്പോൾ നിറയെ മദ്യക്കുപ്പികൾ. അന്നത്തെ പകൽ കച്ചവടം കഴിഞ്ഞു രാത്രിയിലെ കച്ചവടത്തിടെയാണ് പിടിയിലായത്. പകുതി കച്ചവടം കഴിഞ്ഞുള്ളവയായിരുന്നു ബാഗിലുണ്ടായിരുന്ന ബോട്ടിലുകൾ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. എസ്.ഐ കെ.എസ്.സുബിന്ത് സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ , പി.എ.ഡാനി, എ.വി.മുരുകദാസ് സി.പി.ഒ കെ.എസ്.ഉമേഷ്, എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.