വീട്ടുമുറ്റത്ത് വിൽപ്പനയ്ക്കെത്തിയ യുവതിയെ കയറിപ്പിടിച്ച് വീട്ടിനകത്തേക്ക് വലിച്ചു കേറ്റാൻ ശ്രമിക്കുകയും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി അപമാനിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട പയ്യാക്കൽ വീട്ടിൽ രാജീവിനെ (50) ആണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ സെയിൽസ് മാനേജർ ട്രെയിനിയായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ യുവതി 2025 ഏപ്രിൽ 11-ന് വൈകിട്ട് 6 മണിയോടെ വിൽപ്പനയ്ക്കായി രാജീവിന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ യുവതിയെ രാജീവ് കയ്യിൽ പിടിച്ച് വീട്ടിനകത്തേക്ക് വലിച്ചുകൊണ്ടു പോകാൻ ശ്രമിക്കുകയും “സാധനം വേണ്ട, വേറെ കാര്യമാണ് താല്പര്യം” എന്നുമുള്പ്പെടെയുള്ള അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു. അവിടെ നിന്നും ഭയന്ന് ഓടിപ്പോയ യുവതിയെ രാജീവ് സ്കൂട്ടറിൽ പിന്തുടർന്ന് വീണ്ടും അപമാനകരമായി പെരുമാറുകയും ചെയ്തു.
സംഭവത്തെ തുടർന്ന് യുവതി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ,സതീശൻ , എഎസ്ഐ സുനിത, സിവിൽ പോലീസ് ഓഫിസർമാരായ രാജശേഖരൻ, മുരളീകൃഷ്ണ എന്നിവർ ചേർന്നാണ് രാജീവിനെ അറസ്റ്റ് ചെയ്തത്.