ചാലക്കുടി: ഒറീസയിൽ നിന്നും വിൽപ്പനക്കായി രഹസ്യമായി കടത്തിക്കൊണ്ട് വന്ന 1.185 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസിൻ്റെ Operation D Hunt ന്റെ പ്രത്യേക വാഹന പരിശോധനയിൽ പിടികൂടി. മാള മടത്തുംപടി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ജസ്റ്റിൻ (25 വയസ് ) എന്ന യുവാവാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിൽ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് യാത്രക്കാരനായ യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന ട്രാവൽബാഗിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
ഒറീസയിൽ നിന്നും കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വാഹന പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് പരിസരത്ത് പോലിസിന്റെ വാഹന പരിശോധന കണ്ട് യുവാവ് തഞ്ചത്തിൽ രക്ഷപെട്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് പിൻതുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിനാൽ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളും ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, അഡീഷണൽ എസ്ഐമാരായ ഹരിശങ്കർ പ്രസാദ്, ജെയ്സൻ ജോസഫ്, സീനിയർ സിപിഒമാരായ രതീഷ് പി.കെ, സുരേഷ് സി. ആർ, എൻ. പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടി കഞ്ചാവ് കണ്ടെടുത്തത്.