ശിലാഫലകം സാംസ്കാരിക മന്ത്രി അനാച്ഛാദനം ചെയ്തു
മലയാള സിനിമയിലും നാടൻപാട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യപ്രതിഭയായ കലാഭവൻ മണിയുടെ പേരിൽ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്ന് സാംസ്കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. കലാഭവൻ മണി സ്മാരക നാടൻകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സനീഷ്‌കുമാർ ജോസഫ് എംഎൽഎ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നാടൻ കലകളെ സംരക്ഷിക്കേണ്ടത് സർക്കാരിൻ്റേയും നമ്മുടെയും ഉത്തരവാദിത്തമാണ്. കേരളത്തിൽ ഉടനീളം നാടൻകലാരൂപങ്ങളെ പ്രത്യക്ഷത്തിൽ കൊണ്ടുവരാൻ ഫോക് ലോർ അക്കാദമി വഴി സാംസ്കാരിക വകുപ്പിന് കഴിഞ്ഞുവെന്നും നാടൻ കലാരൂപങ്ങളെ കുറിച്ച് അറിയാനും പുതിയ കലാകാരരെ വളർത്തിയെടുക്കാനും പഠന ഗവേഷണ കേന്ദ്രം
സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.
സാംസ്‌കാരിക വകുപ്പിനു കീഴിൽ കേരള ഫോക്‌ലോർ അക്കാദമിയുടെ ഉപകേന്ദ്രമായിട്ടാണ് സ്മാരകം നിർമിക്കുന്നത്. മൂന്ന് കോടി ചിലവിൽ 6272 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനിലകളിലായിരിക്കും സ്മാരകം ഉയരുക. കലാഭവൻ മണിയുടെ പ്രതിമ, ഡിജിറ്റൽ ലൈബ്രറി, നാടൻപാട്ടുകളുടെ ശേഖരണവും പ്രദർശനവും, മൾട്ടിപർപ്പസ് ഹാൾ, ഓഫീസ് റൂം, റീഡിങ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.
ചെണ്ട വാദ്യത്തിൽ വിസ്മയം തീർക്കുന്ന ചാലക്കുടി സ്വദേശിനിയായ എം.വി സംവേദയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് എത്തിച്ചേർന്ന കലാകാരർ കലാഭവൻ മണിക്ക് പാട്ടുകളിലൂടെ ആദരം അർപ്പിച്ചു.
ചാലക്കുടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.വി. അജയകുമാർ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ എന്നിവർ സംസാരിച്ചു. കലാഭവൻ മണിയുടെ സഹോദരനും കലാമണ്ഡലം അസി. പ്രൊഫസറുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ, ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, അക്കാദമി നിർവാഹക സമിതി അംഗം പ്രസീത ചാലക്കുടി, എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, സുന്ദർ ദാസ്, നഗരസഭ വൈസ് ചാൻസലർ ഡോ ശ്രീദേവി, ഫാ. വർഗീസ് പാത്താടൻ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം കെ. വി പോൾ, എം. എം. അനിൽകുമാർ, അനിൽ പോൾ, വാർഡ് കൗൺസിലർ നീതു പോൾ എന്നിവർ പങ്കെടുത്തു.