ഔണ്ടർചാലിൽ ജലം ഒഴുക്ക് കുറഞ്ഞതിനെത്തുടർന്ന് പടിയൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനുഭവപ്പെട്ട വെള്ളക്കെട്ടിന് ഉടൻ പരിഹാരമാകുമെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. വെള്ളക്കെട്ട് ഉണ്ടായ ഉടൻ തന്നെ കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും പഞ്ചായത്ത് ഭരണസമിതിയുമായും ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ മൂലം ഉണ്ടാകുന്നതായി പറയുന്ന തടസ്സങ്ങൾ നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് കർശന നിർദേശം നൽകി. പാലം നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ടിന് അടിയിലൂടെ കൂടുതൽ അളവിൽ വെള്ളം കടന്നു പോകുന്നതിനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ഔണ്ടർചാലിൽ അടിഞ്ഞു കൂടിയിട്ടുള്ള ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയാതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരും ആയി ഇന്നലെ രാത്രി അടിയന്തര ഓൺലൈൻ യോഗം ചേർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.
പടിയൂരിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി : മന്ത്രി ഡോ ആർ ബിന്ദു
